ആട്ടവിശേഷമായി കാഴ്ചശ്രീബലിയും തിരുവോണ സദ്യയും
തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി ഉത്രാടനാളിൽ നടന്നുവരുന്ന നെയ്യും കറുകയും സമർപ്പണം ആചാരപരമായി നടന്നു. മുട്ടാർ ചെറുശ്ശേരി കുടുംബത്തിൽ നിന്ന് ക്ഷേത്രത്തിൽ കറുകയും നെയ്യും സമർപ്പിക്കുന്ന ചടങ്ങാണ് മുടക്കമില്ലാതെ ഈ വർഷവും നടന്നത്. കുടുംബത്തിലെ ഇപ്പോഴത്തെ മുതിർന്ന അംഗങ്ങളായ കൃഷ്ണ കുറുപ്പിന്റെയും വിജയമ്മയുടെയും നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ഒത്തുച്ചേർന്ന് ക്ഷേത്രത്തിൽ കറുകയും നെയ്യും സമർപ്പിക്കാനെത്തി. ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ ബി.സുഭാഷിന്റെയും ക്ഷേത്ര ജീവനക്കാരുടെയും നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെറുശ്ശേരി കുടുംബാംഗങ്ങളെ ആചാരപരമായി സ്വീകരിച്ചു. തുടർന്ന് ഭഗവാന് നെയ്യും കറുകയും സമർപ്പിച്ചു. ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളിൽ വളരെ പ്രാധാന്യം അർഹിക്കുന്ന തിരുവോണനാളിൽ ഭഗവാന് തിരുവാഭരണം ചാർത്തി വിശേഷാൽ പൂജകൾ നടന്നു. ഉച്ചയ്ക്ക് നടന്ന തിരുവോണസദ്യ സബ്ഗ്രൂപ്പ് ഓഫീസർ ബി.സുഭാഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രാത്രി ശ്രീവല്ലഭ സ്വാമിയും മഹാസുദർശനമൂർത്തിയും ആനപ്പുറത്ത് എഴുന്നെള്ളി കാഴ്ചശ്രീബലി നടന്നു. ക്ഷേത്ര ദർശനത്തിനും തിരുവോണസദ്യയ്ക്കുമായി നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |