
അന്തിച്ചിറ: തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ വഞ്ചികൾ കുത്തിത്തുറന്നും ഓഫീസ് മുറികളുടെ വാതിലുകളും അലമാരകളും തകർത്തും കവർച്ച. സ്വർണവും പണവും ഉൾപ്പെടെ ഒരു ലക്ഷത്തിലേറെ രൂപയുടെ സാധനസാമഗ്രികൾ നഷ്ടമായി. ശനിയാഴ്ച പുലർച്ചയോടെയാണ് മോഷണം നടന്നത്. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ശാന്തിയും ജീവനക്കാരുമാണ് മോഷണം നടന്നതിന്റെ ലക്ഷണങ്ങൾ ആദ്യംകണ്ടത്. ഓഫീസ് അലമാരയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും രണ്ട് ഗ്രാം വീതം തൂക്കമുള്ള എട്ട് സ്വർണത്താലികളുമാണ് നഷ്ടപ്പെട്ടത്.
ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന പത്ത് വഞ്ചികളും കുത്തിത്തുറന്നു. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന സഹായനിധി വഞ്ചിയും കുത്തിപ്പൊളിച്ച് പണം കവർന്നു. ഓഫീസ് മുറിയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളുടെ ഡി.വി.ആറും മോഷ്ടാക്കൾ കൊണ്ടുപോയി. ഡി.വി.ആറിന്റെ വയറുകൾ വലിച്ചുപൊട്ടിച്ച നിലയിലാണ്. ഒന്നിലധികം പേർ ചേർന്ന് മോഷണം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം.
ശനിയാഴ്ച ക്ഷേത്രത്തിൽ വിവാഹം ഉള്ളതിനാൽ അർദ്ധരാത്രി വരെ പന്തൽ ജോലിക്കാർ ക്ഷേത്രപരിസരത്തുണ്ടായിരുന്നു. ഇവർ പോയതിനുശേഷമാകാം മോഷണം നടന്നതെന്ന് ക്ഷേത്രം സെക്രട്ടറി സന്തോഷ് കുമാർ പറഞ്ഞു. ക്ഷേത്രപരിസരത്തുനിന്ന് ഉപേക്ഷിച്ച നിലയിൽ ഒരു ഹെൽമറ്റും കണ്ടെത്തിയിട്ടുണ്ട്. അടൂർ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |