
കാട്ടാക്കട : ആര്യനാട്കുളപ്പട വാലൂക്കോണം കോലിയക്കോട് റോഡിൽ മരിച്ച നിലയിൽ കഴിഞ്ഞദിവസം കാണപ്പെട്ട രാഹുലിന്റേത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കാട്ടാക്കട ഡി വൈ.എസ്.പി ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കോലിയക്കോട് കൂപ്പിൽ വീട്ടിൽ സാജൻ (40), കുളപ്പട ആശാരിക്കോണം റോഡരികത്തു വീട്ടിൽ സുബീഷ് (26), ഉഴമലക്കൽ കടുവയിൽ കുന്നുംപുറത്തു വീട്ടിൽ അരുൺ (38),കുളപ്പട അരുൺ ഭവനിൽ കിരൺ (36) എന്നിവരാണ് അറസ്റ്റിലായത്. ഇവർ രാഹുലിന്റെ സുഹൃത്തുക്കളാണ്.
സംഭവദിവസം പ്രതികൾ കുളപ്പട പത്തേക്കറിലെ റബർ തോട്ടത്തിൽ രാഹുലിനൊപ്പം മദ്യപിക്കാനെത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇവർ സ്ഥിരമായി ഈ പ്രദേശത്ത് ഒത്തുകൂടി മദ്യപിക്കാറുണ്ട്. വ്യാഴാഴ്ച വൈകിട്ട് മദ്യപിക്കുന്നതിനിടെ കുടുംബവുമായി ബന്ധപ്പെട്ട വിഷയവും, രാഹുലിന്റെ ബൈക്ക് പണയപ്പെടുത്തി പണം ആവശ്യപ്പെട്ടതും തമ്മിൽ വാക്കുതർക്കമായി. വാക്കുതർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. രാഹുൽ മൂന്നാം പ്രതി അരുണിനെ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ അരുണും മറ്റുള്ളവരും ചേർന്ന് രാഹുലിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. മർദനത്തിനിടെ രാഹുലിന്റെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.
രാഹുലിന്റെ മൃതദേഹം കിടന്ന സ്ഥലത്തിന് സമീപത്തുനിന്നും സാജനെയും വെള്ളനാട് നിന്നും കിരണിനെയും പിടികൂടി . സഹോദരനായ അരുണിനെയും സുബീഷിനെയും തന്റെ കാറിൽ ആറ്റിങ്ങൽ ഭാഗത്തേക്ക് കൊണ്ടുപോയ ശേഷം തിരികെ വരുന്നതിനിടെയാണ് വെള്ളനാട് വച്ച് പൊലീസ് കിരണിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരമാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്.
സുബീഷും അരുണും ആറ്റിങ്ങലിൽ നിന്ന് ബസിൽ കൊല്ലത്തേക്ക് പോയി, അവിടെനിന്ന് ട്രെയിൻ മാർഗം കന്യാകുമാരിയിലേക്ക് കടക്കാനായിരുന്നു പദ്ധതി . ഇതോടെ അന്വേഷണസംഘം കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങി. റെയിൽവേ സ്റ്റേഷനിൽ നടത്തിയ അന്വേഷണത്തിൽ രണ്ട് ടിക്കറ്റുകൾ മാത്രമാണ് എടുത്തിട്ടുള്ളതെന്ന് കണ്ടെത്തി.
ടിക്കറ്റ് എടുത്ത വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും ലഭിച്ചു. തുടർന്ന് പൊലീസ് കാണിച്ച ഫോട്ടോയിൽ നിന്ന് ടിക്കറ്റ് എടുത്തത് പ്രതികളിലൊരാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതിനിടെ പ്രതികൾ സഞ്ചരിച്ച ട്രെയിൻ തിരുവനന്തപുരം കടന്നതായി പൊലീസിന് വിവരം ലഭിച്ചു. റെയിൽവേ അധികൃതരുടെയും റെയിൽവേ പൊലീസിന്റെയും സഹായത്തോടെ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ വച്ച് രണ്ട് പ്രതികളെയും പിടികൂടുകയായിരുന്നു. പൊലീസിന്റെ സമയബന്ധിതമായ ഇടപെടലിൽ സംഭവം നടന്ന് 15 മണിക്കൂറിനുള്ളിൽ നാല് പ്രതികളെയും പിടികൂടി.
കാട്ടാക്കട ഡിവൈ.എസ്.പി ജി. ബിനുവിന്റെ നേതൃത്വത്തിൽ, ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ സജിൻ ലൂയിസ്, കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ അമൃത് സിംഗ്, ആര്യനാട് സബ് ഇൻസ്പെക്ടർ അരുൺ ആർ.യു, കാട്ടാക്കട ഡാൻസാഫ് സംഘവും ഏകോപിച്ചാണ് അന്വേഷണം നടത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
(ഫോട്ടോ...അറസ്റ്റിലായ പ്രതികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |