
പോത്തൻകോട്: നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യവുമായി പൊലീസ് സ്റ്റേഷനിൽ 16കാരിയുടെ പരാക്രമം.
പെൺകുട്ടിയെ പേരൂർക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ലഹരി മുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 11ഓടെയായിരുന്നു പോത്തൻകോട് പൊലീസ് സ്‌റ്റേഷനിൽ നാടകീയ സംഭവങ്ങൾ. പോത്തൻകോട് മൊണാക്ക് ബാറിൽ മദ്യപിച്ച് ബഹളം വച്ചതിന് പോത്തൻകോട് പൊലീസ് പിടികൂടിയ ആൺസുഹൃത്തും കൊയ്ത്തൂർക്കോണം കുന്നുവിള സ്വദേശിയുമായ മുരുകനെ (28),വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു 16കാരി സ്റ്റേഷനിലെത്തിയത്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയെ ഉടൻ വിട്ടയയ്ക്കാനാകില്ലെന്ന പൊലീസ് അറിയിച്ചതോടെ പെൺകുട്ടി അക്രമാസക്തയാവുകയായിരുന്നു. തുടർന്ന് പൊലീസിന് നേരെ അസഭ്യവർഷം ചൊരിഞ്ഞ് കല്ലെറിയുകയും,കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്നവരെ മർദ്ദിച്ചതോടെ വനിതാ പൊലീസുകാരെത്തി പെൺകുട്ടിയെ കീഴ്‌പ്പെടുത്തി. ലഹരിക്കടിമയായിരുന്നു പെൺകുട്ടിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പേരൂർക്കടയിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ കൊണ്ടുപോവുകയായിരുന്നു.
മുൻപ് ഈ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. അന്ന് പെൺകുട്ടിയെ കണ്ടെത്തി മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തിച്ചെങ്കിലും യാതൊന്നും പറയാത്തതിനെ തുടർന്ന് ചൈൽഡ് ലൈനിൽ എത്തിച്ചിരുന്നു. തുടർന്ന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുരുകനെതിരെ പോക്‌സോ കേസ് ചുമത്തി പൊലീസ് ജയിലിലാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |