
വിഴിഞ്ഞം: കേരള ഫിഷറീസ് വകുപ്പിന്റെ വ്യാജ രേഖകൾ ചമച്ച് മത്സ്യബന്ധനത്തിനെത്തിച്ച തമിഴ്നാട് ബോട്ട് പിടികൂടി. വ്യാജരേഖകൾ ചമച്ചെന്ന് സംശയിക്കുന്ന വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി അന്തോണി ദാസൻ (40),ബോട്ടിന്റെ സ്രാങ്ക് കന്യാകുമാരി അഗസ്തീശ്വരം വൈ.എം.സി.എ കോളനി നിവാസി സൂസൈമൈക്കിൾ എന്നിവർ കസ്റ്റഡിയിലായത്. ഇതിൽ അന്തോണി ദാസന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് എസ്.ഐ കെ.ജി.പ്രസാദ് പറഞ്ഞു. മത്സ്യബന്ധന സീസൺ സമയത്ത് സാധാരണ 250ഓളം വള്ളങ്ങൾ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ പെർമിറ്റിനായി എത്തിയിരുന്നു. എന്നാൽ ഈ സീസണിൽ ഇതുവരെ വളരെ കുറച്ച് വള്ളങ്ങൾ മാത്രമെ പെർമിറ്റിനായി എത്തിയുള്ളൂ. നൂറുകണക്കിന് വള്ളങ്ങൾ വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിൽ സംശയം തോന്നിയ ഫിഷറീസ് അധികൃതർ നടത്തിയ തെരച്ചിലിലാണ് തമിഴ്നാടിന്റെ വലിയ ബോട്ടിനൊപ്പമെത്തിച്ച ചെറിയ ബോട്ട് പിടികൂടിയത്. തുടർന്ന് ഈ ബോട്ടുകളുടെ രേഖ പരിശോധിച്ചപ്പോൾ ചെറിയ ബോട്ടിന്റെ രജിസ്‌ട്രേഷൻ നമ്പർ മറ്റൊരു കട്ടമരത്തിന്റേതാണെന്ന് കണ്ടെത്തുകയായിരുന്നെന്നും ഫിഷറീസ് അധികൃതർ പറഞ്ഞുെ.
വ്യാജമായുണ്ടാക്കിയ രേഖയിൽ മുൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഒപ്പും സീലുമാണ് പതിച്ചിരിക്കുന്നതെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു. ചെറിയ ബോട്ടിൽ കേരള ബോട്ടിന്റെ നീലനിറത്തിന് പുറമെ പച്ചനിറം അടിച്ചതായും കണ്ടെത്തി. ബോട്ടിലുള്ള 8ഓളം തൊഴിലാളികളെ ചോദ്യം ചെയ്തു വിട്ടയച്ചു. ഈ ബോട്ടിന്റെ സ്രാങ്ക് നൽകിയ വിവരമനുസരിച്ചാണ് വ്യാജരേഖ നൽകിയെന്ന് സംശയിക്കുന്ന അന്തോണി ദാസനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. ഫിഷറീസ് അധികൃതരുടെ പരാതിയിലാണ് കോസ്റ്റൽ പൊലീസ് കേസെടുത്തത്. ഇതിനുപിന്നിൽ മറ്റ് സംഘങ്ങൾ ഉണ്ടാകുമെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും കോസ്റ്റൽ പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |