
കിളിമാനൂർ: കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെ കടയ്ക്കൽ ഫയർഫോഴ്സ് ഓഫീസ് ഉദ്യോഗസ്ഥർക്ക് ഒരു ഫോൺ കോളെത്തി. തട്ടത്തുമലയിൽവെച്ച് തന്റെ കാർ അപകടത്തിൽപ്പെട്ടെന്നും വാഹനത്തിൽ താൻ കുടുങ്ങിക്കിടക്കുന്നെന്നുമായിരുന്നു സന്ദേശം. വിവരമറിഞ്ഞ ഉടനെ ഫയർഫോഴ്സ് സേനാംഗങ്ങൾ അപകടം നടന്നെന്ന് പറഞ്ഞ സ്ഥലത്തേക്ക് പാഞ്ഞു. എന്നാൽ സ്ഥലത്തെത്തിയപ്പോൾ അപകടത്തിൽപ്പെട്ട വാഹനം ഇല്ല, പകരം റോഡിൽ നിറുത്തിയിട്ടിരിക്കുന്ന വാഹനവും സമീപത്തായി ഒരാൾ നിൽക്കുന്നതുമാണ് കണ്ടത്. കാര്യം തിരക്കിയപ്പോൾ വാഹനത്തിന്റെ ഇന്ധനം തീർന്നെന്നും ഉദ്യോഗസ്ഥർ ഉടൻ ഇന്ധനം വാങ്ങിനൽകണമെന്നുമായി ആവശ്യം. അപകട വിവരം കളവാണെന്ന് ബോദ്ധ്യപ്പെട്ട ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ റോഡിൽ കിടന്ന വാഹനം വശത്തേക്ക് തള്ളി മാറ്റി. ഈ സമയം മദ്യലഹരിയിലായിരുന്ന പ്രതി അസഭ്യം വിളിച്ചു കൊണ്ട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ ആക്രമിയ്ക്കുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പൊലീസിനെ വിവരം അറിയിച്ചു. ആദ്യം ചടയമംഗലം പൊലീസും പിന്നീട് കിളിമാനൂർ പൊലീസും സ്ഥലത്തെത്തി. ഇതോടെ പൊലീസിന് നേരെയായി ഇയാളുടെ ആക്രമണം. പ്രതിയെ പൊലീസ് കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു.
കരസേനയിൽ വയർലെസ് ഓപ്പറേറ്ററായ കൊല്ലം,കുളക്കട,മാവടി, ചെതന്യയിൽ അനീഷ് കുമാർ (35)റിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പരാതിയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |