
പത്തനംതിട്ട : നിർമ്മാണം അവസാനഘട്ടത്തിലാണെങ്കിലും ജില്ലാസ്റ്റേഡിയത്തിൽ കളിയാരവങ്ങൾ ഉയരാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
സിന്തറ്റിക് ട്രാക്കും ടർഫും പൂർത്തിയായെങ്കിലും മത്സരയിനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടില്ല. എട്ട് ലെയ്നിൽ 400 മീറ്റർ നീളമുള്ള സിന്തറ്റിക് ട്രാക്കിന് ചുറ്റും സുരക്ഷയ്ക്കായി ഫെൻസിംഗ് നിർമിക്കണം. ട്രാക്കിൽ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടില്ല. ഇതിനായുള്ള തുക കരാറിൽ ഉൾപ്പെട്ടിരുന്നില്ല. പിന്നീട് പ്രൊപ്പോസൽ നൽകുകയായിരുന്നു. ഹാമർ കേജ്, ഷോട്ട്പുട്ട് സർക്കിൾ, സ്റ്റാർട്ടിംഗ് ബ്ലോക്ക് പോലുള്ളവ സ്ഥാപിക്കാൻ കിഫ്ബിയിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ച് കാത്തിരിക്കുകയാണ് അധികൃതർ. ഇൻഡോർ സ്റ്റേഡിയവും പൂർത്തിയായിട്ടില്ല. ആദ്യ പ്ളാനിൽ നിന്ന് മാറ്റങ്ങൾ വരുത്തിയതാണ് കാലതാമസത്തിന് കാരണമായത്.
ഊരാളുങ്കൽ സൊസൈറ്റിയും ഗ്രേറ്റ് സ്പോർട്സ് ഡെക്ക് കമ്പനിയുമാണ് നിർമ്മാണം നടത്തുന്നത്. നിർമ്മാണകാലയളവും നീട്ടിനൽകേണ്ടിവരും.
സ്റ്റേഡിയം കൈമാറണം
നിർമ്മാണം പൂർത്തീകരിച്ച സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷൻ പത്തനംതിട്ട നഗരസഭയ്ക്ക് കൈമാറിയതിന് ശേഷമേ മത്സര നടത്തിപ്പിനെ കുറിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാകുകയുള്ളൂ. ജില്ലാ സ്കൂൾ കായികമേള പോലുള്ള പരിപാടികൾ ഇവിടെ നടത്താൻ സാധിക്കുമോയെന്ന കാര്യത്തിലും തീരുമാനമുണ്ടാകേണ്ടതുണ്ട്. ഒക്ടോബർ എട്ട്, ഒൻപത്, 10 തീയതികളായി കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് ജില്ലാ കായികമേള. ജില്ലാ ആസ്ഥാനത്ത് നിന്ന് 12 കിലോമീറ്റർ അകലെയാണ് കൊടുമൺ സ്റ്റേഡിയം. ഇവിടെ എത്തിയാണ് വിദ്യാർത്ഥികൾ പരിശീലനം നടത്തുന്നത്.
കിഫ്ബി പദ്ധതി,
ചെലവിടുന്നത് : 51 കോടി രൂപ
നിർമ്മാണം നടക്കുന്നത്
8 ലെയ്ൻ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്
നാച്വറൽ ഫുട്ബാൾ ടർഫ്
എട്ട് ട്രാക്കുകളിൽ നീന്തൽക്കുളം
പവലിയൻ
ഗ്യാലറി മന്ദിരങ്ങൾ
ഇൻഡോർ സ്റ്റേഡിയം
വോളിബാൾ, ബാഡ്മിന്റൺ കോർട്ടുകൾ
ഓപ്പൺ ജിംനേഷ്യം
നിർമ്മാണം ഉടൻ പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് ശ്രമിക്കുന്നത്. അവസാനഘട്ട പ്രവർത്തനങ്ങൾ നടക്കുകയാണ്.
സ്പോർട്സ് കേരള ഫൗണ്ടേഷൻ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |