ഏഴംകുളം : ഏഷ്യൻ ഗെയിംസിന്റെ ആരവം നാട്ടിലാകെ നിറയുമ്പോഴും ഏഴംകുളത്തിന്റെ കായിക സ്വപ്‍നങ്ങൾ അവഗണനയിൽ ഒതുങ്ങുകയാണ്. പഞ്ചായത്തിലെ അറുകാലിക്കൽ സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി വമ്പൻ പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും ഒന്നും ഫലംകണ്ടില്ല. സ്റ്റേഡിയത്തിന്റെ പലഭാഗങ്ങളിലും ഇപ്പോൾ കാടുവളർന്ന നിലയിലാണ്.
ക്രിക്കറ്റ് കളിക്കുന്നതിനായി യുവാക്കൾ കളിക്കളത്തിന്റെ കുറച്ചുഭാഗം ഉപയോഗപ്പെടുത്തുന്നുണ്ട്.
ബാഡ്മിന്റൺ, വോളിബാൾ, ബാസ്കറ്റ്ബാൾ, ക്രിക്കറ്റ്, ഫുട്ബാൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഇവിടെ സ്ഥലമുണ്ട്. കെ.പി റോഡിനോടും ഏഴംകുളം ടൗണിനോടും അടുത്ത പ്രദേശത്താണ് അറുകാലിക്കൽ സ്റ്റേഡിയമുള്ളത്. ഒരു കാലത്ത് ദൂരെദേശങ്ങളിൽ നിന്നുപോലും കായിക താരങ്ങൾ എത്തിയിരുന്ന ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ക്രിക്കറ്റ് ടൂർണമെന്റുകൾ പലതും മികച്ച സൗകര്യമുള്ള സ്റ്റേഡിയത്തിന്റെ അഭാവംമൂലം മുടങ്ങിയിരുന്നു.
പദ്ധതികൾ പാളി
2015 - 20 പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് സ്റ്റേഡിയം നവീകരണത്തിനായി ‘ഓടാം ചാടാം ഒളിമ്പിക്സിലേക്ക്’ എന്ന പ്രഖ്യാപനവുമായി വിവിധ കായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 2025ലെ പഞ്ചായത്ത് ബഡ്ജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തി പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അനുമതിക്കായി സമർപ്പിച്ചിരുന്നു. എന്നാൽ തുടർ നടപടികളൊന്നുമുണ്ടായില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം 2026ൽ 'ഒരു ഗ്രാമം ഒരു സ്റ്റേഡിയം’ പദ്ധതിയിൽ സ്റ്റേഡിയം നിർമ്മിക്കാൻ തിരഞ്ഞെടുത്ത നാല് പഞ്ചായത്തുകളിൽ ഏഴംകുളവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പദ്ധതികൾ ഒന്നും ഫലം കണ്ടില്ല.
കായിക മത്സരങ്ങൾക്കും പരിശീലനത്തിനും ഇടമില്ലാതെ ഏഴംകുളത്തെ യുവതലമുറ വലയുകയാണ്. സ്റ്റേഡിയം നവീകരണം യാഥാർത്ഥ്യമാക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണം.
അഡ്വ.കൃഷ്ണനുണ്ണി.എസ്
(യുവമോർച്ച ജില്ലാസെക്രട്ടറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |