
നെടുമങ്ങാട്: ഒന്നരവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിന്റെ ഞെട്ടിക്കുന്ന ക്രൂരതകൾ തുറന്നുപറഞ്ഞ് ആദ്യ ഭാര്യ ആമിന. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആമിന ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.
വിവാഹം കഴിഞ്ഞത് മുതൽ ക്രൂരമായി പീഡിപ്പിച്ചു. തല ഭിത്തിയിൽ ഇടിപ്പിച്ചും അടിവയറ്റിൽ ചവിട്ടിയും ക്ലോസറ്റിൽ തല ഇടിപ്പിച്ചും ഉപദ്രവിച്ചെന്നും ആമിന പറഞ്ഞു. വലിച്ചിഴച്ച് കൊണ്ടുപോയി ബാത്റൂമിൽ പൂട്ടിയിട്ടു,പലവട്ടം കെട്ടിത്തൂക്കി മർദ്ദിച്ചു. തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആമിന പറഞ്ഞു. മുമ്പ് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ല.
അഷ്കറിനെതിരെ പൊലീസിൽ വീണ്ടും പരാതി നൽകുമെന്ന് ആമിനയുടെ ഉമ്മ ഷജില പറഞ്ഞു. മകൾ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയാണ്, പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നെന്നും സ്വത്തിനു വേണ്ടിയാണ് മകളെ പീഡിപ്പിച്ചത്. പ്രതീക്ഷിച്ച പണം കിട്ടില്ലെന്നറിഞ്ഞതോടെ കൊലപ്പെടുത്താൻ ശ്രമിച്ചു. ആമിനയുടെ സഹോദരന്റെ മരണത്തിന് പിന്നിലും അഷ്കറിന് പങ്കുണ്ടെന്ന് മാതാവ് പറഞ്ഞു. നീന്തലറിയാവുന്ന മകൻ മുങ്ങിമരിക്കില്ല. മുങ്ങിമരിച്ചയാൾ വെള്ളം കുടിക്കും. എന്നാൽ അതുണ്ടായില്ലെന്നും പലപ്പോഴും മകനെതിരെ അഷ്കർ വധഭീഷണി
മുഴക്കിയിരുന്നു. മകന്റെ മരണം കൊലപാതകമാണെന്ന സംശയമുണ്ട്, പരാതികൾ നൽകിയിട്ടും പൊലീസ് അവഗണിച്ചു. അന്ന് അഷ്കറിനെതിരെ അന്വേഷണം നടന്നിരുന്നെങ്കിൽ കുഞ്ഞിന് ഈ ദുരന്തമുണ്ടാകില്ലായിരുന്നു. ഇനിയെങ്കിലും മകൾക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷ - ഷജില പറഞ്ഞു.
അഷ്കറിനെതിരെ മാതാവും
അർഷിദിന്റെ കൊലപാതകത്തിൽ അഷ്കറിനും അഖിലയ്ക്കും വ്യക്തമായ പങ്കുണ്ടെന്ന് അഷ്കറിന്റെ മാതാവ് ബനാസിർ ബീഗം. അഷ്കറും അഖിലയും കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും അവർ പറഞ്ഞു. ആഹാരം കഴിക്കാത്തതിനും കരയുന്നതിനും കുഞ്ഞിനെ അഷ്കർ ഉപദ്രവിക്കുമായിരുന്നു. അങ്ങനെ മർദ്ദിച്ചപ്പോഴാകാം കുഞ്ഞ് മരിച്ചതെന്നും ബനാസിർ ബീഗം പറയുന്നു.
കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. നിരന്തര മർദ്ദനത്തെ തുടർന്നുള്ള ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടറിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ ബാക്കിയുള്ള കാര്യങ്ങൾ പുറത്തു വരികയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |