
വക്കം: കടയ്ക്കാവൂർ പഞ്ചായത്ത് നാലാം വാർഡിലെ ആശാരിക്കുളത്തിന് കൈവരിയില്ലാത്തത് അപകട ഭീഷണിയാകുന്നു.കിഴാറ്റിങ്ങൽ ഐ.ഒ.ബി ജംഗ്ഷനിൽ നിന്ന് തിനവിളയിലേക്ക് പോകുന്ന ഇടറോഡിനോട് ചേർന്നാണ് ആശാരിക്കുളമുള്ളത്.കുളത്തിന് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിക്കുകയാണ്.മുൻപ് കുളത്തിലിറങ്ങുന്നതിനായി ഇരുവശങ്ങളിലും പടിയുണ്ടായിരുന്നു.ഇപ്പോൾ കുളത്തിലേക്കിറങ്ങുന്ന പടി പൊളിച്ചു നീക്കി ആർക്കും കുളത്തിലേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
ആശാരി കുളത്തിന് സമീപത്തായാണ് പൊട്ട് വിളാകം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.കുളത്തിന് കൈവരിയില്ലാത്തതിനാൽ ക്ഷേത്രത്തിലേക്കെത്തുന്ന ജനങ്ങളും ബുദ്ധിമുട്ടിലാണ്.
കിഴാറ്റിങ്ങൽ ബി.വി യു.പി.എസിലും സമീപത്തെ അങ്കണവാടിയിലേക്കും പോകുന്ന കുട്ടികൾ അപകടം നിറഞ്ഞ ആശാരിക്കുളം റോഡിനെയാണ് ആശ്രയിക്കുന്നത്.ഏറെ കുട്ടികളും സൈക്കിളിലാണ് യാത്ര.കുഞ്ഞുങ്ങളുടെ കണ്ണൊന്നു തെറ്റിയാൽ അപകടം പറ്റുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ
ഇറങ്ങാൻ പടികളില്ലാത്തതിനാൽ കുളത്തിൽ വളർത്തുമൃഗങ്ങളോ മറ്റെന്തെങ്കിലും വസ്തുക്കളോ വീണാൽ എടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ മാർച്ചിൽ കുളം നവീകരിക്കുന്നതിനായി പഞ്ചായത്ത് തുക അനുവദിച്ച് പണി ആരംഭിച്ചിരുന്നു.തുടർന്ന് കുളത്തിന്റെ ഒരു വശത്ത് കുറച്ചുഭാഗം മാത്രം പാറ കെട്ടി തുകയില്ലെന്ന കാരണം പറഞ്ഞ് പണി നിറുത്തിവയ്ക്കുകയായിരുന്നു.
അപകട മേഖലയായിട്ടും പ്രദേശത്ത് വഴിവിളക്കില്ല
രാത്രി ആശാരിക്കുളം റോഡിലൂടെ വരുന്ന വാഹന യാത്രക്കാർ ഭീതിയിൽ
കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി ആളുകൾ കുളത്തിലെ വെള്ളം ഉപയോഗിക്കുമായിരുന്നു
ആശാരിക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം.കുളത്തിലേക്കിറങ്ങാൻ പടിയും,സംരക്ഷണ ഭീതിയും നിർമ്മിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണം.
സന്തോഷ് കീഴാറ്റിങ്ങൽ
കുളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.തുടർ നിർമ്മാണത്തിന് ആവശ്യമായ തുക ജില്ലാപഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഫ്സൽ മുഹമ്മദ്,പ്രസിഡന്റ്,
കടയ്ക്കാവൂർ പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |