പത്തനംതിട്ട : പ്രവർത്തന യോഗ്യമല്ലാത്തതിനാൽ മിനി സിവിൽ സ്റ്റേഷനിൽ നിന്ന് ഒഴിയാനുള്ള അവസാന ദിവസമായ ഇന്നലെ വരെ ഒഴിഞ്ഞത് അഞ്ച് ഓഫീസുകൾ മാത്രം. 20 സർക്കാർ ഓഫീസുകളും ഏഴ് കോടതികളുമാണ് മറ്റ് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാൽ സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള വാടകയ്ക്ക് കെട്ടിടം ലഭിക്കാതെ വന്നതോടെയാണ് ഓഫീസുകൾ പ്രതിസന്ധിയിലായിരിക്കുന്നത്. മേയ് 30ന് മുമ്പ് കെട്ടിടം ഒഴിയണമെന്നായിരുന്നു ആദ്യ നിർദേശം. ശേഷം ഒരുമാസം കഴിഞ്ഞിട്ടും തീരുമാനമായില്ല. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് വകുപ്പിന്റെ ഓഫീസും ടൗൺ പ്ലാനിംഗ് ഓഫിസും കളക്ടറേറ്റ് വളപ്പിലെ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിലേക്ക് മാറി. പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസ് കോളേജ് റോഡിൽ പഴയ ഫെഡറൽ ബാങ്ക് സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിലേക്കും സാഷരതാ മിഷന്റെ ഓഫീസ് ജില്ലാ പഞ്ചായത്തിന്റെ മുകളിലെ നിലയിലേക്കും കോഴഞ്ചേരി താലൂക്ക് ഓഫീസ് കടമ്മനിട്ട റോഡിലെ കെ.എസ്.ഇ.ബി ഓഫീസ് ബിൽഡിംഗിലേക്കും മാറി. മിനി സിവിൽ സ്റ്റേഷനിലെ ഏഴ് കോടതിയടക്കം മറ്റ് ഓഫീസുകൾ മാറുന്നതിന് നിലവിൽ തീരുമാനമായിട്ടില്ല.
♦ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിയ്ക്കുന്നത് 27 ഓഫീസുകൾ
♦ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് 40 വർഷത്തെ പഴക്കം
കെട്ടിടത്തിന്റെ തൂണുകൾക്ക് ബലക്ഷയം.
മുകളിലെ കോൺക്രീറ്റ് പാളികൾ അടരുന്നു. ഭിത്തികളിൽ വിളളൽ
............................................................................
മാറാൻ നിർദേശം നൽകിയെങ്കിലും ഇതുവരെ എല്ലാ ഓഫീസുകളും ഒഴിഞ്ഞിട്ടില്ല. കാലാവധി കഴിഞ്ഞിട്ടും പ്രവർത്തിയ്ക്കുകയാണ് സ്ഥാപനങ്ങൾ.
ആർ.രാജലക്ഷ്മി
എ.ഡി.എം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |