
മദ്യലഹരിയിലുണ്ടായ തർക്കത്തിലുള്ള കൊലപാതകമെന്ന് മൊഴി
നാഗർകോവിൽ: ശിവസേന നേതാവിന്റെ കൊലപാതകത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യ പ്രതികളായ രണ്ടുപേർ മാർത്താണ്ഡം പൊലീസിൽ കീഴടങ്ങി. കുഴിത്തുറ,കല്ലുക്കട്ടി,പെരുവിളവീട് സ്വദേശി രമേശിന്റെ മകനും ഒന്നാം പ്രതിയുമായ അജിത് എന്ന ജിത്തു (26),പാകോട്,പുലിയറവിള വീട് സ്വദേശി ഫ്രാൻസിസിന്റെ മകനും രണ്ടാം പ്രതിയുമായ പ്രവീൺ (26) എന്നിവരാണ് കീഴടങ്ങിയത്.
ചെങ്കവിള സ്വദേശിയും ശിവസേന നേതാവുമായ അതുലാണ് (32) കൊല്ലപ്പെട്ടത്. ഇന്നലെ അഭിഭാഷകനുമായി പ്രതികൾ മാർത്താണ്ഡം സ്റ്റേഷനിലെത്തുകയായിരുന്നു. മറ്റൊരു പ്രതി പള്ളിയാടി,വലൈതോട്ടം സ്വദേശി സ്വാമിദാസിന്റെ മകൻ രാജനെ (31) പൊലീസ് പിടികൂടി. സെയ്ദലി,അജിത്തിന്റെ അച്ഛൻ രമേശ്,നിതീഷ്, ബെർലിൻ ജിയോ എന്നിവരാണ് മറ്റു പ്രതികൾ.
പൊലീസ് പറയുന്നത്: അജിത്തും അതുലും സുഹൃത്തുക്കളാണ്. അജിത്തിന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിനുശേഷം പ്രതികളും അതുലും ചേർന്ന് കുഴിത്തുറ,മാർത്താണ്ഡം ഭാഗങ്ങളിലെ ബാറുകളിലെത്തി മദ്യപിച്ചു. കല്ലുക്കട്ടിയിലെ അജിത്തിന്റെ വീട്ടിലെത്തി വീണ്ടും മദ്യപിച്ചു.
മദ്യപാനത്തിനിടെ ആരാണ് ധൈര്യശാലിയെന്ന് പറഞ്ഞാണ് അജിത്തും അതുലും തമ്മിൽ വാക്കുതർക്കമുണ്ടായത്.
അതുലിനെ പ്രവീൺ സമാധാനപ്പെടുത്തി വീടിന്റെ പുറത്തെത്തിച്ചു. എന്നാൽ അതുലിനെ ഇപ്പോൾ വെറുതെ വിട്ടാൽ അവൻ തന്നെ കൊല്ലുമെന്നും അതിനാൽ അവനെ കൊല്ലണമെന്നും പറഞ്ഞ് പിതാവ് രമേശിനെയും സുഹൃത്തായ സെയ്ദലിയെയും അജിത്ത് ഒപ്പം കൂട്ടിയത്. നാലുപേരും ചേർന്ന് അതുലിന്റെ കാറിന്റെ നമ്പർ പ്ലേറ്റ് ഊരി കല്ലുകൾ കൊണ്ടും മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാളയംകെട്ടിയിലുള്ള താമ്രപർണി നദിയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കാറിന് കേടുപാടുകൾ വരുത്തിയ ശേഷം ചിതറാൽ മലൈക്കോവിലിന്റെ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അതുലിന്റെ സ്വർണമാല അജിത് മോഷ്ടിക്കുകയും ചെയ്തു.
അജിത്തും പ്രവീണും ഡൽഹി,മുംബയ് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി രഹസ്യ വിവരം ലഭിച്ചതോടെ പ്രത്യേക സംഘം മുംബയിൽ എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്‌തതിനാണ് രാജനെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |