പാലോട്: പരിശോധനകൾ ശക്തമെങ്കിലും മലയോര മേഖല ലഹരിക്കെണിയിൽ.ബിവറേജസ് വകുപ്പിന്റെ വില്പനശാലകളിൽ നിന്ന് ലിറ്റർ കണക്കിന് മദ്യം വാങ്ങി ചില്ലറ വില്പന നടത്തുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്.
പൊലീസ്,എക്സൈൈസ് ടീം നേരിട്ട് അന്വേഷണത്തിനിറങ്ങിയിട്ടും ഗ്രാമീണ മേഖലയിലെ ചില പ്രദേശങ്ങളിൽ ഇപ്പോഴും ലഹരി സംഘങ്ങൾ സജീവമാണ്.നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളിലും സമാന സാഹചര്യമാണുള്ളത്.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നത് വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലാണ്.യാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്.നന്ദിയോട് മാർക്കറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരിവില്പന സജീവമാണ്.മേഖലയിൽ അനധികൃത മദ്യവില്പന വ്യാപകമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
പെരുകുന്ന ആത്മഹത്യ
നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലും,കോളനികളിലും യുവതി യുവാക്കളുടെ ആത്മഹത്യ നിരക്ക് വളരെ കൂടുതലാണ്.ബോധവത്കരണത്തിനോ ആത്മഹത്യയെകുറിച്ചുള്ള പഠനത്തിനോ കൗൺസിലിംഗിനോ അധികാരികൾ തയ്യാറാകുന്നില്ല.പാലോട് സർക്കാർ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡി അഡിക്ഷൻ യൂണിറ്റ്,ഡോക്ടറെ നിയമിക്കാത്തതിനാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ തുറന്ന് നൽകിയിട്ടില്ല.
പാലോട് കെ.എസ്.ആർ.ടി.സി പഴയ ഡിപ്പോയ്ക്ക് സമീപമുള്ള പാലവും സമീപ പ്രദേശങ്ങളും അനധികൃത വാഹന പാർക്കിംഗിനെ തുടർന്ന് അപകടക്കെണിയിൽ. പാലത്തിനു സമീപത്തുള്ള ബിവറേജസ് ഔട്ട്ലറ്റിലെത്തുന്നവരുടെ വാഹനങ്ങളാണ് അപകടത്തിന് കാരണമാകുന്നത്. ഇതുകൂടാതെ പൊതു സ്ഥലങ്ങളിലിരുന്ന് മദ്യപിക്കുകയും കാൽനടയാത്രക്കാർക്ക് വഴിനടക്കാനും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരെ പാലോട് പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |