തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഇൻഷ്വറൻസ് പോളിസി പുതുക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഫോൺ കാളിലൂടെ ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വലിയവിള സ്വദേശിയും റിട്ട.കോളേജ് അദ്ധ്യപകനുമായ ഡോ.അനിൽ കുമാറിന്റെ പണമാണ് നഷ്ടമായത്. പ്രമുഖ ഇൻഷ്വറൻസ് കമ്പനിയുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ്.
റോഷ്നി ശർമ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയാണ് ഫോണിൽ ബന്ധപ്പെട്ടത്. 2017ൽ എടുത്ത പോളിസി ലാപ്‌സായെന്നും പുതുക്കാൻ അവസരമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് അനുരാധ ജെയ്ൻ എന്ന ഉദ്യോഗസ്ഥയുടെ നമ്പർ നൽകുകയും ഐ.ആർ.ഡി.എ.ഐയുടെ സ്ഥിരീകരണം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു. പോളിസി പുതുക്കുന്നതിന് രണ്ട് പ്രീമിയം തുകയായ ഒരു ലക്ഷം രൂപ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ചിഹ്നവും വിവരങ്ങളും അടങ്ങിയ ലെറ്റർപാഡും വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈലുകളും കാണിച്ചാണ് തട്ടിപ്പുകാർ വിശ്വാസിപ്പിച്ചത്. തുടർന്ന് അനിൽകുമാർ വഴുതക്കാട് ബ്രാഞ്ചിൽ നിന്ന് തുക കൈമാറി. പിന്നീട് സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്. പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |