
തിരുവനന്തപുരം: രണ്ടുമാസം മുമ്പ് പൊലീസിനെയും ഡാൻസാഫ് സംഘത്തേയും വെട്ടിച്ച് കടന്ന ലഹരി മാഫിയ തലവൻ പിടിയിൽ. ചേരമാൻ തുരുത്ത് അസ്ജർ മൻസിലിൽ മുഹമ്മദ് അസ്ജറാണ് (37) പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജൂൺ 21ന് ഡാൻസാഫ് സംഘവും കഠിനംകുളം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് 87 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് കയറ്റുന്നതിനിടെ പ്രതി പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് റൂറൽ എസ്.പി ബി.കെ.പ്രശാന്തൻ കാണിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് തെരച്ചിൽ ആരംഭിച്ചത്.
രക്ഷപ്പെട്ട പ്രതി ഡൽഹിയിലെത്തുകയായിരുന്നു.
തിഹാർ ജയിലിൽ ശിക്ഷ അനുഭവിച്ച സഹതടവുകാരന്റെ സഹായത്തോടെയാണ് ഡൽഹിയിൽ തങ്ങിയത്. പൊലീസ് സംഘം അവിടെ എത്തിയെന്ന് മനസ്സിലാക്കിയ ഇയാൾ രഹസ്യമായി നാട്ടിലേക്ക് തിരിച്ചെത്തി ബന്ധുക്കളുടെ സഹായത്തോടെ മറ്റൊരു രഹസ്യ സങ്കേതത്തിലേക്ക് മാറി. ഫോറൻസിക്ക് അന്വേഷണത്തിലൂടെയാണ് പ്രതിയുടെ സാന്നിദ്ധ്യം പൊലീസ് തിരിച്ചറിഞ്ഞത്.തുടർന്ന് സാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി. എ.അജിചന്ദ്രൻ നായർ,നർക്കോട്ടിക് ഡി.വൈ.എസ്.പി റോബർട്ട് ജോണി എന്നിവരുടെ നേതൃത്വത്തിൽ കഠിനംകുളം പൊലീസ് സബ് ഇൻസ്പെക്ടർ അനൂപ്,ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ എഫ്.ഫയാസ്,ബി.ദിലീപ്,എ.എസ്.ഐ ദിനോർ,സി.പി.ഒമാരായ റിയാസ്,ബിനു,ലിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |