
പാലോട്: നെടുമങ്ങാട് പനവൂർ നെല്ലിക്കുന്നിൽ ഒന്നര വയസുകാരൻ അർഷിദിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ നെടുമങ്ങാട് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നെടുമങ്ങാട് എസ്.എസി -എസ്.ടി കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസിൽ രണ്ടാനച്ഛൻ അഷ്‌കർ ഒന്നാം പ്രതിയും അർഷിദിന്റെ അമ്മ അഖില രണ്ടാം പ്രതിയുമാണ്.
കുഞ്ഞിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയെന്നും ശരീരത്തിൽ 96 മുറിവുകളുണ്ടായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. നെഞ്ചിന്റെ ഭാഗത്ത് വലിയൊരു മുറിവുണ്ടായിരുന്നു. ഏഴ് വാരിയെല്ലുകൾ തകർന്നതായും പരിശോധനയിൽ കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമായിരുന്നു മരണകാരണം. അർഷിദിനെ കൊലപ്പെടുത്തിയത് തല ഭിത്തിയിലിടിപ്പിച്ചാണെന്ന് അഷ്‌കർ നേരത്തേ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അഷ്‌കർ ക്രൂരമായി മർദ്ദിക്കുമ്പോഴും അഖില തടയാൻ ശ്രമിക്കാതെ കൊലപ്പെടുത്താൻ സഹായിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊലപാതകം,തെളിവ് നശിപ്പിക്കൽ,ക്രൂര മർദ്ദനം,ജെ.ജെ.ആക്ട്, എസ്.സി /എസ്.സി ആക്ട് ഉൾപ്പെടെ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 78 പേജുള്ള കുറ്റപത്രം കൃത്യം നടന്ന് 83-ാം ദിവസമാണ് നെടുമങ്ങാട് ഡിവൈ.എസ്.പി സമർപ്പിച്ചത്. കഴിഞ്ഞ മേയ് 30നാണ് അർഷിദ് കൊല്ലപ്പെട്ടത്. അഖിലയ്ക്കും അഷ്‌കറിനും ഒന്നിച്ച് ജീവിക്കാൻ കുഞ്ഞ് തടസമായിരുന്നതിനാലാണ് ക്രൂരമർദ്ദനമെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കുട്ടി പടിയിൽ നിന്ന് വീണതെന്നാണെന്നായിരുന്നു ആദ്യം പൊലീസിനോട് ഇവർ പറഞ്ഞത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |