
തിരുവനന്തപുരം: ജയിൽ ഉദ്യോഗസ്ഥനെ ചാല മാർക്കറ്റിനുള്ളിൽ വച്ച് ആക്രമിച്ചശേഷം നാടുവിട്ട മുൻ തടവുകാരനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂജപ്പുര സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ മേനംകുളം സ്വദേശി പ്രിജിത്ത് എച്ച്.നായരെ ആക്രമിച്ച മണക്കാട് കിള്ളിപ്പാലം അപർണ ഹൗസിൽ ടി.എസ്.ആശിഷ് (39) തിരിച്ചെത്തിയതറിഞ്ഞ് പൊലീസ് വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂലായ് 18ന് ഭാര്യയ്ക്കൊപ്പം നിൽക്കുമ്പോഴാണ് പ്രിജിത്ത് ആക്രമിക്കപ്പെട്ടത്. ആശിഷ് തടവിൽ കഴിയുമ്പോൾ അച്ചടക്കലംഘനം നടത്തിയത് പ്രിജിത്ത് റിപ്പോർട്ട് ചെയ്തതിലെ വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതോടെ പ്രിജിത്തിന്റെ ഭാര്യ നിലവിളിച്ചതോടെ ആളുകൾ ഓടിക്കൂടി.ഇതോടെ ആശിഷ് രക്ഷപ്പെടുകയായിരുന്നു.തുടർന്ന് മധുരയിലേക്കും ബംഗളൂരുവിലേക്കും അവിടെ നിന്ന് ഹൈദരാബാദിലേക്കും കടന്ന ആശിഷ് ഞായറാഴ്ച തിരിച്ചെത്തിയതറിഞ്ഞ് ഫോർട്ട് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. മുൻപും സമാനമായ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതി. ജനറൽ ഹോസ്പിറ്റലിൽ ഡോക്ടറെ അക്രമിച്ച സംഭവത്തിലും,വഞ്ചിയൂർ കോടതിലെ ഉദ്യോഗസ്ഥയെ അക്രമിച്ച സംഭവത്തിലും ഇയാൾക്കെതിരെ കേസുകളുണ്ട്. ഫോർട്ട് പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |