
കൊച്ചി: കലൂർ ദേശാഭിമാനി ജംഗ്ഷനിൽ കാർ തടഞ്ഞുനിറുത്തി അസഭ്യം പറഞ്ഞ സ്വകാര്യ ബസ് കണ്ടക്ടറെ വീണ്ടും അറസ്റ്റ് ചെയ്തു. എ.എസ്.ഐയെ ഉൾപ്പെടെ അക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും നോർത്ത് പൊലീസ് ഇയാൾക്ക് ജാമ്യം നൽകിയതിൽ വിമർശനം ഉയർന്നിരുന്നു. പള്ളുരുത്തി കോണംറോഡ് കൊല്ലാശേരി നാലുകണ്ടത്തിൽ വീട്ടിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറിനെയാണ് (27) എറണാകുളത്തെ ലോഡ്ജിൽ നിന്ന് പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു .
കാക്കനാട്- ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന അലങ്കാർ ബസിലെ ജീവനക്കാരനായ ഇയാൾ. കലൂർ ദേശാഭിമാനി ജംഗ്ഷനിൽ കാർ തടഞ്ഞുനിറുത്തി ബോണറ്റിൽ അടിക്കുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തി അസഭ്യം പറയുകയും ചെയ്ത ഇയാളുടെ പ്രകടനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പ്രതി ജോലി ചെയ്യുന്ന ബസ് ശനിയാഴ്ച ഉച്ചയ്ത്ത് കച്ചേരിപ്പടിയിൽ എത്തിയപ്പോൾ നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.ജെ.സുനിലും സി.പി.ഒ അജിലേഷും ബസിൽ കയറി സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. അക്രമാസക്തനായി എ.എസ്.ഐയുടെ കീഴ്ച്ചുണ്ടിന് പരിക്കേൽപ്പിച്ച അൻസാറിനെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. ഇന്നലെ സർക്കാർ ഉദ്യോഗസ്ഥനെതിരെ ബലപ്രയോഗം നടത്തിയതിനും ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി . ആഗസ്റ്റ് 22ന് വാഴക്കാലയിൽ കാർ തടഞ്ഞുനിറുത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിൽ അന്ന് കേസെടുക്കാതിരുന്ന തൃക്കാക്കര പൊലീസും കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |