വിതുര: വിതുര തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചേന്നൻപാറ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. സമീപപ്രദേശമായ ചാരുപാറ, പേരയത്തുപാറ, ചായം മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. പകലും രാത്രിയിലും മേഖലയിൽ കാട്ടുപന്നികൾ ഭീതിപരത്തി വിഹരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുലർച്ചെ ടാപ്പിംഗിനെത്തിയ വലിയവേങ്കാട് സ്വദേശിയായ ജോയിയെ കാട്ടുപന്നി കുത്തിമറിച്ചിട്ടിരുന്നു. നെറ്റിയിലും കാലിലും പരിക്കേറ്റു. മുൻപും പ്രദേശത്ത് സമാനമായ സംഭവമുണ്ടായിട്ടുണ്ട്. പുലർച്ചെ ടാപ്പിംഗിന് പുറപ്പെട്ട അനവധി പേർക്ക് പന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. മേഖലകളിലെ കൃഷികൾ മുഴുവൻ പന്നികൾ നശിപ്പിക്കുകയാണ്.
പൊൻമുടി സംസ്ഥാനപാതയിൽ വരെ കാട്ടുപന്നികൾ ഇറങ്ങി ഭീതിപരത്തുന്നുണ്ട്.
നടപടി വേണം
ഇതിനിടയിൽ അനവധി പന്നികൾ ചത്ത് വീഴുകയും ചെയ്തു. പന്നിശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിക്കുന്നില്ല. നേരത്തേ വിതുര തൊളിക്കോട് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഷൂട്ടർമാരെ നിയോഗിച്ച് ശല്യക്കാരായ പന്നികളെ വെടിവെച്ച് കൊന്നിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |