
തൃശൂർ: ഓണവിപണി ഉണർന്നു, അത്തം നാളിൽ നഗരത്തിൽ രാവിലെ മുതൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലാണ് തിരക്കേറിയത്. ഫുട്പാത്തുകളിലും കച്ചവടക്കാർ നിറഞ്ഞതോടെ ആളുകൾ തിങ്ങി നിരങ്ങി. തേക്കിൻക്കാട് മൈതാനിയിലും ഓണക്കച്ചവടം പൊടിപൊടിക്കുകയാണ്. എം.ഒ റോഡ്, ശക്തൻ സ്റ്റാൻഡ് പരിസരങ്ങളിലും വഴിയോര കച്ചവടക്കാർ ഇടം പിടിച്ചു. തേക്കിൻക്കാട് മൈതാനം വാഹനങ്ങളെ കൊണ്ട് നിറഞ്ഞു. തെക്കേഗോപുര നടയിൽ അത്തംനാളിൽ ഒരുക്കിയ പൂക്കളം കാണുന്നതിനും സെൽഫിയെടുക്കുന്നതിനും രാത്രിവരെ ആളുകൾ എത്തിയിരുന്നു. ഓണത്തിന് മുമ്പ് ഇനി ഒരു ഒഴിവ് ദിവസം മാത്രമെ ഉള്ളൂവെന്നതിനാൽ ഒരുക്കങ്ങൾക്കായി സാധനങ്ങൾ വാങ്ങാൻ കുടുംബസമേതം എത്തുകയായിരുന്നു.
ഗതാഗത കുരുക്കിലമർന്ന്
ഓണവിപണി ഉണർന്നതോടെ സ്വകാര്യ വഹനങ്ങളടക്കം നിരത്തിലിറങ്ങി. ഇതോടെ രാവിലെ മുതൽ തന്നെ ഗതാഗത കുരുക്കിലായി നഗരം. വൺവേയായിട്ട് പോലും സ്വരാജ് റൗണ്ടിൽ വൻതിരക്കായിരുന്നു. ഇതിനിടെ സമയം വൈകിയോടുന്ന സ്വകാര്യ ബസുകൾ ഹോൺ മുഴക്കി കൊണ്ടിരുന്നതും ആളുകളെ വലച്ചു. ഇടവഴികളിലും കുരുക്ക് അനുഭവപ്പെട്ടു. ദിവാൻജി മൂല, കിഴക്കേകോട്ട, എം.ജി.റോഡ്, പൂങ്കുന്നം, പാലസ് റോഡ് എന്നിവിടങ്ങളിലും തിരക്കായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |