
കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിലെ രാസമാലിന്യം കലർന്ന മണ്ണ് നീക്കംചെയ്യുന്നതിൽ മെല്ലെപ്പോക്കെന്ന് ആരോപണം. മണ്ണ് കൊണ്ടിടാൻ കാണിച്ച വ്യഗ്രത നീക്കംചെയ്യാൻ കാണിക്കുന്നില്ലെന്ന് നാട്ടുകാർ ചുണ്ടിക്കാട്ടുന്നു. പഞ്ചായത്തിലെ 18, 19 വാർഡുകളിലെ തണ്ണീർത്തടങ്ങളും തോടുകളും കുളങ്ങളുമടങ്ങിയ ഭൂമിയാണ് എടയാറിലെ ബിനാനി സിങ്ക് ഫാക്ടറി വളപ്പിൽ നിന്ന് രാസമാലിന്യം കലർന്ന മണ്ണ് കൊണ്ടുവന്ന് നികത്തിയത്. കനത്ത ജനകീയ സമരത്തിനൊടുവിൽ സെപ്തംബർ 14ന് ഇരിങ്ങാലക്കുട ആർ.ഡി.ഒയാണ് മണ്ണ് കൊണ്ടുവന്ന സ്ഥലത്ത് തിരികെ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്. ഇതേത്തുടർന്നാണ് മണ്ണ് നീക്കാൻ ആരംഭിച്ചത്. ജെ.സി.ബി ഉപയോഗിച്ച് ചെറിയ ടിപ്പർ ലോറികളിൽ കയറ്റി പുത്തൻപള്ളി പരിസരത്തുള്ള 1.8 ഏക്കർ ഭൂമിയിലാണ് കൊണ്ടിട്ടത്. ഈ ഭൂമിയും രാസമാലിന്യം കലർന്ന മണ്ണിട്ട് നികത്തിയതാണ്. ഇവിടെ നിന്നും വലിയ ടോറസ് ലോറികളിൽ കയറ്റി എടയാർ ബിനാനി സിങ്ക് ഫാക്ടറിയിലേക്ക് സ്വന്തം ചെലവിൽ ഭൂമിയുടമകളോടും ലോറി ഉടമകളോടും കൊണ്ടുപോകാനായിരുന്നു ആർ.ഡി.ഒ ഉത്തരവിട്ടത്.
നീക്കിയത് വെറും 10 ലോറി മണ്ണ്
മൂന്ന് ദിവസത്തിനുള്ളിൽ 138 ലോറി മണ്ണ് പ്രദേശത്ത് നിക്ഷേപിച്ചവർക്ക് ആറു ദിവസമെത്തിയിട്ടും 10 ലോറി മാത്രം എടുക്കാനായുള്ളൂവെന്നത് അലംഭാവമാണെന്ന് ജനകീയ സമര സമിതി ആരോപിക്കുന്നു. സംഭവത്തിൽ ഇടപെടൽ ശക്തമാക്കണമെന്ന ആവശ്യവുമായി ചൊവ്വാഴ്ച ആർ.ഡി.ഒയെ കാണാൻ ഒരുങ്ങുകയാണ് ജനകീയ സമര സമിതി പ്രവർത്തകർ. മണ്ണ് നീക്കം ചെയ്യുന്നതിന് ഭൂമിയുടമകളും മറ്റും അലംഭാവം തുടരുന്നതായുള്ള പരാതിയെ തുടർന്ന് കെ.കെ.വത്സരാജ് എം.എൽ.എ സ്ഥലങ്ങൾ സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |