വാഷിംഗ്ടൺ: വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് മുൻപ് മുൻ അൽ-ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ട്. സെപ്തംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി(സിഐഎ) പുറത്തുവിട്ട രേഖകളിലാണ് ഈ നിർണായക വിവരങ്ങളുള്ളത്.
1998 ഓഗസ്റ്റ് 28ലെ പ്രസിഡൻഷ്യൽ ബ്രീഫിൽ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ആക്രമണം നടത്താൻ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാൻ, ഉഗാണ്ട, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളെയും ബിൻ ലാദൻ ലക്ഷ്യമിട്ടിരുന്നതായി രേഖകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. "ബിൻ ലാദൻ ഭീകര ശൃംഖല ഇപ്പോഴും ഒരു ഭീഷണിയാണ്" എന്ന തലക്കെട്ടിലുള്ള ഈ രേഖയിലെ വിവരങ്ങളുടെ ഉറവിടം വ്യക്തമല്ല. അതേസമയം, ഇന്ത്യയിൽ എവിടെ, എപ്പോൾ, എങ്ങനെയാണ് ബിൻലാദൻ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് രേഖകളിൽ പറയുന്നില്ല.
അഫ്ഗാനിസ്ഥാനിലെ യുഎസ് ആക്രമണങ്ങളെ ബിൻ ലാദനും മറ്റു ഭീകരനേതാക്കളും അതിജീവിച്ചതായും അവരുടെ ആശയവിനിമയ ശൃംഖല ഇപ്പോഴും ശക്തമായി തുടരുന്നതായും സിഐഎയുടെ അന്നത്തെ രേഖകളിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അഫ്ഗാനിലെ ചില ഭീകരക്യാമ്പുകളിൽ പരിശീലനം പുനഃരാരംഭിച്ചതായും ചില ക്യാമ്പുകൾ മറ്റിടങ്ങളിലേക്ക് മാറ്റിയതായും അന്നത്തെ സിഐഎയുടെ രേഖകളിൽ വ്യക്തമാക്കിയിരുന്നു. വടക്കേ അമേരിക്കയിലും യൂറോപ്പിലും കിഴക്കൻ ഏഷ്യയിലും ബിൻ ലാദനും സംഘത്തിനും ശക്തമായ ശൃംഖലയുണ്ടെന്നും സിഐഎയുടെ രേഖകളിലുണ്ട്.
സിഐഎ ബിൻ ലാദനുമായി ബന്ധപ്പെട്ട 70-ലധികം പ്രസിഡൻഷ്യൽ ഇന്റലിജൻസ് ബ്രീഫുകളും 100 പേജിലധികം വരുന്ന രേഖകളുമാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. ബിൻ ലാദന്റെ നീക്കങ്ങൾ, അൽ-ഖ്വയ്ദയുടെ ശൃംഖല, ആയുധങ്ങൾ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ, വിവിധ രാജ്യങ്ങളിലെ ആക്രമണ പദ്ധതികൾ എന്നിവ സംബന്ധിച്ച നിർണായക വിവരങ്ങളാണ് രേഖകളിലുള്ളത്.
Former al-Qaeda chief Osama bin Laden had reportedly considered India among the countries he targeted for attacks before the 9/11 World Trade Center attacks. The information was revealed in documents released by the US Central Intelligence Agency (CIA) ahead of the 25th anniversary of the September 11 attacks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |