
നാളെയുടെ ടെക്ക് ലോകം
A Column on Tech Trends
കൊച്ചിയിലെ ഒരു ഫ്ളാറ്റ്. രാവിലെ ആറുമണി. വീട്ടിലെ മറ്റെല്ലാവരും ഉറക്കത്തിലാണ്. അടുക്കളയിൽ ചായ തിളയ്ക്കുന്നു. വാഷിംഗ് മെഷീൻ പ്രവർത്തിക്കുന്നു. രാവിലെ കഴിക്കേണ്ട മരുന്നുകൾ മേശപ്പുറത്ത് നിരത്തിവച്ചിട്ടുണ്ട്. സ്കൂളിൽ പോകുന്ന കുട്ടികളുടെ ലഞ്ച് ബോക്സുകൾ തയ്യാറായിക്കഴിഞ്ഞു.
പക്ഷേ...
വീട്ടിൽ ജോലി ചെയ്യാൻ ഒരു ജോലിക്കാരിയില്ല. അവിടെ ജോലി ചെയ്യുന്നത് മനുഷ്യനുമല്ല. ഒരു ഹ്യൂമനോയിഡാണ്. കൈയും കാലും ശരീരവും മുഖവുമുള്ള ഒരു യന്ത്രം.
ഒരു ജോലിക്കാരിയെ പോലെ നിശ്ചിത സമയത്ത് പറഞ്ഞ് ഏൽപ്പിക്കുന്ന പണിയെല്ലാം നൂറ് ശതമാനം കൃത്യതയോടെ ചെയ്ത് തീർക്കുന്ന ഒരു ഹ്യൂമയോനിഡ്. ഇത് ഒരു സിനിമ കഥയല്ല. വരും വർഷങ്ങളിൽ കേരളമടക്കമുള്ള സ്ഥലങ്ങളിൽ നടക്കാനിടയുള്ള വലിയ ടെക്നോളജി വിപ്ളവമാണ്. അത്തരം ഗവേഷണങ്ങളാണ് എ.ഐ മേഖലയിൽ നടക്കുന്നത്.
രണ്ട് വർഷത്തിനുള്ളിൽ ഇക്കാര്യം യാഥാർത്ഥ്യമാകുമെന്ന് ഹാർഡ് വെയർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പുതിയ ചലനങ്ങൾ സൂചിപ്പിക്കുന്നു. യു.എസും ചൈനയും ജർമ്മനിയും ജപ്പാനുമെല്ലാം ഹ്യൂമനോയിഡുകളിലാണ് ഏറ്റവുമധികം ശ്രദ്ധ ചെലത്തുന്നത്.
പ്രമുഖ അമേരിക്കൻ കമ്പനിയായ ടെസ്‌ലയുടെ ഒപ്‌റ്റിമസ് ജെൻ 3, ചൈനയുടെ യൂണിട്രീ ജി1 എന്നീ ഹ്യൂമനോയിഡുകൾ എ.ഐയും സെൻസറുകളും ഉപയോഗപ്പെടുത്തി നടക്കാനും ഭാരം ഉയർത്താനും സാധനങ്ങൾ തരംതിരിക്കാനും ദിശ മനസിലാക്കാനും കഴിയുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
വില
ടെസ്‌ല ഒപ്‌റ്റിമസ് ജെൻ3യുടെ പ്രതീക്ഷിക്കുന്ന വില 20,000 മുതൽ 30,000 ഡോളർ വരെയാണ്. അടുത്ത വർഷത്തോടെ ഒപ്‌റ്റിമസ് ജെൻ3 വിപണിയിലെത്തുമെന്നാണ് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് നൽകുന്ന സൂചന. യൂണിട്രീ ജി1ന്റെ നിലവിലെ വില 13,500 മുതൽ 16,000 ഡോളർ വരെയാണ്.
കേരളത്തിലെ സാദ്ധ്യത
കേരളത്തിൽ ജനനനിരക്ക് കുറയുന്നു. വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. ലക്ഷക്കണക്കിന് മലയാളികൾ വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നു. വീടുകളിൽ സ്ഥിരമായി ജോലിക്ക് ആളെ ലഭിക്കുന്നതിന് ബുദ്ധിമുട്ടേറുകയാണ്. അതിനാൽ ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് കേരളം വലിയ വിപണിയാകുമെന്നുറപ്പാണ്.
അടുത്ത നീക്കം
അഞ്ച് വർഷം വരെ ഹ്യൂമനോയിഡ് റോബോട്ടുകൾ ലാബുകളിലായിരുന്നു. ഇന്ന് ചൈനയിലെ ഫാക്ടറികളിൽ അവ ജോലിക്കിറങ്ങി. അമേരിക്കൻ കമ്പനികൾ വീടുകളിലും ആശുപത്രികളിലും ഉപയോഗിക്കാനുള്ള മോഡലുകൾ പരീക്ഷിക്കുന്നു. അടുത്ത മത്സരം റോബോട്ടുകളെ ഉണ്ടാക്കുന്നതിലല്ല, മനുഷ്യർക്കൊപ്പം ജീവിക്കാൻ പഠിപ്പിക്കുന്നതിനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |