
□ജീവപര്യന്തം കഠിന തടവ് വിധിക്കപ്പെട്ട 11 പേരിൽ ആലുവ സ്വദേശി അൻസാരിയും
ന്യൂഡൽഹി: അഹമ്മദാബാദ് ബോംബ് സ്‌ഫോടന പരമ്പരയിൽ 3 മലയാളികളടക്കം 38 പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരി
വച്ചു. ഈരാറ്റുപേട്ട സ്വദേശി ഷാദുലി, സഹോദരൻ ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീൻ എന്നിവരാണ് മലയാളികൾ.
പതിനൊന്ന് പ്രതികളെ മരണം വരെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചതും ജസ്റ്റിസുമാരായ എ.വൈ. കോഗ്ജെ, സാമിർ ജെ. ദവെ എന്നിവരടങ്ങിയ ബെഞ്ച്
ശരി വച്ചു. ആലുവ സ്വദേശി മുഹമ്മദ് അൻസാരിയും ഇവരിൽപ്പെടും. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ആദ്യമായാണ് ഒറ്റ കേസിൽ ഇത്രയധികം പേർക്ക് വധ ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി 18നായിരുന്നു വിചാരണക്കോടതി വിധി. കൊലപാതകം,ഗൂഢാലോചന ,യു.എ.പി.എ വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയും, ഗുരുതര പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും, നിസാര പരിക്കേറ്റവർക്ക് 25,000 രൂപയും വീതം നഷ്‌ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.
ഗോധ്ര കലാപത്തിനുള്ള
പ്രതികാരം
2008 ജൂലായ് 26നാണ് അഹമ്മദാബാദിൽ സ്‌ഫോടന പരമ്പരയുണ്ടായത്. സിവിൽ ഹോസ്‌പിറ്റൽ, ബസുകൾ, പാർക്ക് ചെയ്‌തിരുന്ന കാറുകൾ, ബൈക്കുകൾ എന്നിവിടങ്ങിൽ അടക്കം 22ൽപ്പരം ബോംബുകളാണ് പൊട്ടിയത്. 56 പേർ കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരിക്കേറ്റു. ഇന്ത്യൻ മുജാഹിദ്ദിൻ,സിമി എന്നീ ഭീകര സംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേസ്. ഗോധ്ര കലാപത്തിനുള്ള പ്രതികാരമെന്ന നിലയിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ പ്രതികൾ ലക്ഷ്യമിട്ടിരുന്നുവെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |