ദമ്പതികൾ ഒരുമിച്ച് ചേർന്ന് വാഹനവും വീടും സ്ഥലവും മറ്റും വാങ്ങുന്നതും വായ്‌പയെടുക്കുന്നതും ഇന്ന് സാധാരണമാണ്. എന്നാൽ വിവാഹമോചനത്തോടെ ബന്ധം അവസാനിക്കുമ്പോൾ ഈ വായ്‌പയ്ക്ക് എന്താണ് സംഭവിക്കുകയെന്ന് പലർക്കും അറിവുണ്ടായിരിക്കുകയില്ല. ആരാണ് ബാക്കിയുള്ള ഇഎംഐ അടയ്ക്കുക? ആർക്കാണ് വീടും വാഹനവും ലഭിക്കുക? വിൽക്കുമ്പോൾ കിട്ടുന്ന പണം എങ്ങനെ വിഭജിക്കും?
'രണ്ട് ദമ്പതികൾ തമ്മിലുള്ള കരാറാണ് വിവാഹവും വിവാഹമോചനവും. എന്നാലിത് ബാങ്കുമായുള്ള ഇടപാടിനെ ബാധിക്കില്ല. വിവാഹമോചനം നേടുന്നത് കൊണ്ട് മാത്രം ഭവന വായ്പയുമായി ബന്ധപ്പെട്ട ബാദ്ധ്യത അവസാനിക്കുന്നില്ല. ബാങ്ക് വായ്പ നൽകിയിരിക്കുന്നത് രണ്ട് സഹ-വായ്പക്കാർക്കാണ് (കോ-ബോറോവേഴ്‌സ്, ജോയിന്റ് ബോറോവേഴ്‌സ്)'- സുപ്രീം കോടതി അഭിഭാഷകൻ വിശാൽ ഗെഹ്‌റാന വിശദീകരിക്കുന്നു.
മിക്ക വായ്പാ കരാറുകളും പങ്കാളികൾ രണ്ടുപേരെയും സംയുക്തമായും വ്യക്തിഗതമായും ബാദ്ധ്യതയുള്ളവരായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം വായ്‌പകളിൽ കുടിശികയുള്ള തുക ബാങ്കിന് പങ്കാളികളിൽ ആരിൽ നിന്നുവേണമെങ്കിലും ഈടാക്കാവുന്നതാണ്. ഓരോരുത്തരിൽ നിന്നും 50 ശതമാനം വീതം മാത്രമേ ഈടാക്കാവൂവെന്ന് ഇതിൽ നിർബന്ധമില്ല. ഇഎംഐ അടയ്ക്കാൻ കോടതി ഒരു പങ്കാളിയോട് ഉത്തരവിട്ടാലും തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിന് മറ്റേ പങ്കാളിയിൽ നിന്ന് തുക ഈടാക്കാൻ നടപടിയെടുക്കാവുന്നതാണ്. വായ്പ റീഫിനാൻസിംഗ് വഴിയോ പുനഃക്രമീകരണം വഴിയോ ബാങ്ക് ഔദ്യോഗികമായി ഒഴിവാക്കിയാൽ മാത്രമേ വായ്പയെടുത്തയാൾ സുരക്ഷിതനാകൂ . അതുവരെ, തിരിച്ചടവ് മുടങ്ങുന്നത് ഇരുവരുടെയും ക്രെഡിറ്റ് സ്കോർ കുറയുന്നതിന് കാരണമാകും.
വായ്പ തിരിച്ചടയ്ക്കുന്നത് വസ്തുവിന്റെ ഉടമസ്ഥാവകാശം നേടുന്നതിന് തുല്യമല്ല. വീടിന്റെ ഉടമസ്ഥാവകാശവും ഭവന വായ്പയുമായുള്ള ബാദ്ധ്യതയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് വിശാൽ ഗെഹ്‌രാന പറയുന്നു. വസ്തുവിന്മേലുള്ള അവകാശം എന്നത് ഇഎംഐ അടയ്ക്കുന്നതിനെയല്ല മറിച്ച് രജിസ്റ്റർ ചെയ്ത ഉടമസ്ഥാവകാശ രേഖകളെയാണ് (ടൈറ്റിൽ ഡീഡ്‌സ്) ആശ്രയിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. ഭാര്യാഭർത്താക്കന്മാർ വായ്പയിൽ സഹ-വായ്പക്കാരാണെന്നതുകൊണ്ട് മാത്രം അവർക്ക് ആ വസ്തുവിൽ തുല്യ ഉടമസ്ഥാവകാശം ഉണ്ടെന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പങ്കാളികളിൽ ഒരാൾക്ക് വീടിന്റെ പൂർണ ഉടമസ്ഥാവകാശം ഏറ്റെടുക്കണമെന്നുണ്ടെങ്കിൽ കൃത്യമായ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷനും സഹിതം ഉടമസ്ഥാവകാശം ഔദ്യോഗികമായി കൈമാറ്റം ചെയ്യേണ്ടതുണ്ട്. കൂടാതെ , താമസിക്കാനുള്ള അവകാശവും ഉടമസ്ഥാവകാശ രേഖകളും തമ്മിൽ വ്യത്യാസമുണ്ട്. 'ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമ'പ്രകാരം, ഉടമസ്ഥാവകാശ രേഖയിൽ പേരുണ്ടായില്ലെങ്കിൽ പോലും പങ്കിട്ട വീട്ടിൽ താമസിക്കാനുള്ള നിയമപരമായ അവകാശം ഒരു സ്ത്രീക്ക് ഉണ്ടായിരിക്കുന്നതാണ്.
വിവാഹമോചിതരായ ദമ്പതികൾ പ്രോപ്പർട്ടി വിൽക്കുമ്പോൾ ആദ്യം പണം ലഭിക്കുക ബാങ്കിനാണ്. പ്രോപ്പർട്ടി പണയപ്പെടുത്തിയെടുത്ത വായ്‌പയിൽ കുടിശികയുണ്ടെങ്കിൽ ഈ പ്രോപ്പർട്ടി വിൽക്കുമ്പോൾ ലഭിക്കുന്ന തുക ആദ്യം വിനിയോഗിക്കപ്പെടുക ഈ വായ്‌പ അടവിനായിരിക്കും. സാധാരണഗതിയിൽ നിലവിലുള്ള ഈടിന്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് കുടിശിക തീർപ്പാക്കുകയും, ബാക്കിയുള്ള തുക ഉടമസ്ഥാവകാശങ്ങൾക്കനുസൃതമായി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.
ബാങ്കിലേക്കുള്ള തുക അടച്ചുതീർത്ത് ബാക്കിയുള്ള പണം വീതിച്ചുകഴിഞ്ഞാൽ അടുത്ത ഘട്ടം നികുതി ബാദ്ധ്യതകൾ അടച്ചുതീർക്കുകയെന്നതാണ്. നികുതിയടവ് വായ്‌പയെടുത്ത പങ്കാളികളിൽ രണ്ടുപേരെയും ബാധിക്കും. ഓരോ പങ്കാളിയുടെയും ഔദ്യോഗിക ഉടമസ്ഥാവകാശ വിഹിതത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം നികുതി ബാദ്ധ്യതകൾ വിലയിരുത്തേണ്ടത്.
Divorce does not automatically end joint loan obligations, with both co-borrowers remaining fully liable to the bank. A Supreme Court lawyer clarifies banks can pursue either party for the full amount, irrespective of marital settlements, until one is officially released. Property ownership is distinct from loan liability, depending on title deeds. Documenting contributions and securing bank approval for refinancing are crucial.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |