സന: വീണ്ടും ആഭ്യന്തരയുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങുകയാണ് അറബ് ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ യെമൻ. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ചെങ്കടലിലെ പ്രധാന തുറമുഖ മേഖലകളിലേക്ക് നീങ്ങുകയും സൗദി അറേബ്യക്കെതിരെ ഉപരോധ ഭീഷണി ഉയർത്തുകയും ചെയ്തതോടെ ആശങ്ക ശക്തമാവുകയാണ്. ഇറാന്റെ ആക്രമണത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം പ്രതിസന്ധിയിലായിരിക്കുന്നതിനിടെയാണ് ചെങ്കടൽ പാതയ്ക്കും ഭീഷണി ഉയരുന്നത്.
40 മില്യണിലധികം ജനങ്ങളാണ് യെമനിലുള്ളത്. 2014ൽ ആരംഭിച്ച ആഭ്യന്തരയുദ്ധവും തുടർന്നുണ്ടായ മാനുഷിക പ്രതിസന്ധിയും രാജ്യത്തെ തകർത്തിരുന്നു. ഏകദേശം 1.5 ലക്ഷം പേർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയുടെയും ഭക്ഷ്യക്ഷാമത്തിന്റെയും വക്കിലെത്തുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരും ഹൂതികളും തമ്മിലുള്ള പോരാട്ടത്തിന് 2022ൽ വെടിനിർത്തലിലൂടെ താൽക്കാലിക ശമനമുണ്ടായി. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയും സർക്കാരിനുണ്ടായിരുന്നു. എന്നാൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങൾ ഈ വെടിനിർത്തലിന്റെ അടിത്തറ തന്നെ ഇളക്കുകയാണ്.
യെമന്റെ പടിഞ്ഞാറൻ തീരത്തെ പ്രധാന തുറമുഖമായ മോഖയിലേക്ക് ഹൂതി സേന പ്രവേശിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതുവരെ അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു ഈ മേഖല. മോഖയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ മാത്രം അകലെയാണ് ബാബ് അൽ മന്ദബ് കടലിടുക്ക്. ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ കടലിടുക്ക് ആഗോള കപ്പൽ ഗതാഗതത്തിലെ നിർണായക പാതയാണ്. ഈ മേഖലയിലൂടെയാണ് ഭക്ഷണം ഉൾപ്പെടെയുള്ള സഹായസാധനങ്ങൾ യെമനിലെത്തുന്നത്. അതിനാൽ ഹൂതികളുടെ മുന്നേറ്റം യുദ്ധഭീഷണി മാത്രമല്ല, രാജ്യത്തെ നേരത്തെ തന്നെ ഗുരുതരമായിരുന്ന മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാനും സാധ്യതയുണ്ട്.
യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലെ ചരക്കുനീക്കത്തിൽ സുപ്രധാന ഇടനാഴിയാണ് ചെങ്കടൽ. ബാബ് അൽ മന്ദബ് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് ആഫ്രിക്ക ചുറ്റിപ്പോകേണ്ട സാഹചര്യം ഒഴിവാക്കാനാകും. പ്രതിവർഷം ഏകദേശം ഒരു ട്രില്യൺ ഡോളർ മൂല്യമുള്ള ചരക്കുകളാണ് ഈ ചെങ്കടൽ ഇടനാഴിയിലൂടെ കടന്നുപോകുന്നത്. അതിനാൽ ഇവിടെ കപ്പൽഗതാഗതം തടസപ്പെട്ടാൽ ആഗോള വിതരണശൃംഖലയെ മൊത്തത്തിൽ ബാധിക്കും. ഇറാൻ ഹോർമുസ് കടലിടുക്ക് ലക്ഷ്യമിട്ട് ഇതിനകം തന്നെ നടത്തുന്ന ആക്രമണങ്ങൾ എണ്ണവിതരണത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. അതിനിടെയാണ് മറ്റൊരു പ്രധാന കപ്പൽപാതയായ ബാബ് അൽ മന്ദബിനും ഭീഷണി ഉയരുന്നത്.
ഹൂതികളുടെ പുതിയ ലക്ഷ്യം സൗദി
സൗദി അറേബ്യയുമായുള്ള ഹൂതികളുടെ തർക്കം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. യെമൻ സർക്കാരിന് സൗദി നൽകുന്ന പിന്തുണയാണ് ഹൂതികളുടെ പ്രധാന എതിർപ്പുകളിലൊന്ന്. ഹൂതികൾ നിയന്ത്രിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ഉപരോധം സൗദി ശക്തമാക്കിയതോടെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്. സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങളിൽ യെമനിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമാക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, സൗദിയിലെ എണ്ണസംവിധാനങ്ങളെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളെയും ഹൂതികൾ ആക്രമിച്ചതോടെ മേഖലയിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായി. ഇപ്പോൾ സൗദി അറേബ്യ ചെങ്കടൽ വഴി എണ്ണ കയറ്റുമതി നടത്തുന്നതിനുള്ള ശ്രമങ്ങളെ ലക്ഷ്യമിടാനാണ് ഹൂതികളുടെ നീക്കമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
എണ്ണവിലയെ എങ്ങനെ ബാധിക്കും
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണവിതരണ പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ ഗതാഗതം തടസപ്പെട്ടാൽ ആഗോള എണ്ണവിതരണത്തിൽ വലിയ കുറവുണ്ടാകാം. ഇതിന് പിന്നാലെ ചെങ്കടൽ–ബാബ് അൽ മന്ദബ് പാതയും തടസപ്പെട്ടാൽ പ്രതിസന്ധി ഇരട്ടിയാകും. എണ്ണക്കപ്പലുകൾക്ക് ദീർഘമായ ബദൽ പാതകൾ സ്വീകരിക്കേണ്ടിവരും. ഇതോടെ ഗതാഗതച്ചെലവും ഇൻഷുറൻസ് ചെലവും വർദ്ധിക്കുകയും എണ്ണവില വീണ്ടും കുതിച്ചുയരുകയും ചെയ്യും. ക്രൂഡ് ഓയിൽ വില ഇതിനകം ബാരലിന് 105 ഡോളറിന് മുകളിലേക്ക് വ്യാപാരം ചെയ്യുന്ന സാഹചര്യത്തിലാണ്. ഹോർമുസിനൊപ്പം ചെങ്കടൽ പാതയിലും തടസമുണ്ടായാൽ എണ്ണവില ഇനിയും കുതിച്ചുയരുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ഹിസ്ബുള്ളയും ഹമാസും ഉൾപ്പെടെയുള്ള ഇറാൻ അനുകൂല സംഘങ്ങളെ അപേക്ഷിച്ച് ഹൂതികൾക്ക് അടുത്തകാലത്തെ സംഘർഷങ്ങളിൽ വലിയ തിരിച്ചടി നേരിടേണ്ടിവന്നിരുന്നില്ല. എന്നാൽ ചെങ്കടലിലെ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് യുഎസ് സേന ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി. ഇപ്പോൾ സൗദിയുടെ എണ്ണകയറ്റുമതി സംവിധാനങ്ങളെയാണ് ഹൂതികൾ ലക്ഷ്യമിടുന്നത്. ഇതോടെ ചെങ്കടലിലെ സുരക്ഷ വീണ്ടും ആശങ്കയിലായി.
ഹൂതികളുടെ തീരമേഖലയിലെ സ്വാധീനം വർദ്ധിച്ചതോടെ ബാബ് അൽ മന്ദബിന് സമീപമുള്ള പ്രദേശങ്ങളും കൂടുതൽ അപകടസാധ്യതയിലായെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. യെമനിലെ വെടിനിർത്തൽ പൂർണമായും തകരുകയും ഹൂതികളും സർക്കാർ അനുകൂല സേനകളും തമ്മിലുള്ള പോരാട്ടം ശക്തമാവുകയും ചെയ്താൽ രാജ്യം വീണ്ടും വലിയ ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. അതിന്റെ പ്രത്യാഘാതം യെമനിൽ മാത്രം ഒതുങ്ങില്ല. ചെങ്കടൽ വഴിയുള്ള ആഗോള കപ്പൽഗതാഗതം, സൗദിയുടെ എണ്ണക്കയറ്റുമതി, ആഗോള എണ്ണവില എന്നിവയെല്ലാം ഒരേസമയം സമ്മർദത്തിലാകാം. ഹോർമുസ് പ്രതിസന്ധിക്കൊപ്പം യെമനിലെ സംഘർഷവും രൂക്ഷമായാൽ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായിരിക്കും ഉണ്ടാകുക.
Yemen is once again facing fears of a return to civil war as Iran-backed Houthi rebels expand their presence along the Red Sea coast and threaten Saudi Arabia’s oil export routes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |