
കൊച്ചി: ഉപഭോക്താക്കളുടെ വിവരങ്ങളെ ബിസിനസ് ആസ്തിയായി കണക്കിലെടുക്കാതെ വിശ്വാസപരമായ ഉത്തരവാദിത്തമായി ഫിൻടെക്ക് കമ്പനികൾ പരിഗണിക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. സാമ്പത്തിക മേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം അതിവേഗം വളരുന്ന സാഹചര്യത്തിൽ ഡേറ്റയുടെ സുരക്ഷയും ഉത്തരവാദിത്ത ഉപയോഗവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മുംബയിൽ നടന്ന ഗ്ളോബൽ ഫിൻടെക് ഫെസ്‌റ്റിൽ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഫിൻടെക് മേഖല ലോകത്ത് മൂന്നാം സ്ഥാനത്താണെന്നും ഈ രംഗത്ത് 30 യൂണികോൺ കമ്പനികൾ രാജ്യത്തുണ്ടെന്നും സഞ്ജയ് മൽഹോത്ര കൂട്ടിച്ചേർത്തു. അടുത്ത തലമുറയിലെ സാമ്പത്തിക സേവനങ്ങൾക്കായി ഡിജിറ്റൽ ഇൻഫ്രാസ്‌ട്രക്‌ചർ ഇന്ത്യ വികസിപ്പിക്കുകയാണ്. ആഗോള സാമ്പത്തിക സംവിധാനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വിശ്വസനീയ പങ്കാളിയാകാൻ ഇന്ത്യയ്ക്ക് കഴിയും. ഫിൻടെക് മേഖലയിലെ രണ്ടാമത്തെ സ്വതന്ത്ര സംഘടനയായി ഫിൻടെക് ഫോറത്തിന് അനുമതി നൽകിയെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. കോർപ്പറേറ്റ് ബോണ്ടുകളുടെ ടോക്കണൈസേഷൻ ആരംഭിക്കുന്നതിന് റിസർവ് ബാങ്കും സെബിയും നടപടി ആരംഭിച്ചെന്നും സഞ്ജയ് മൽഹോത്ര കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |