അബുദാബി: യുഎഇയിൽ പാസ്‌പോർട്ട് സേവനങ്ങൾക്കായി അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനിമുതൽ ഉയർന്ന ഫീസ് നൽകേണ്ടിവരും. ജൂലായ് ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച നിരക്കുകൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് യുഎഇയിൽ നടപ്പിലാക്കുന്നത്.
പുതിയ പാസ്‌പോർട്ടുകൾ, പാസ്‌പോർട്ട് പുതുക്കൽ, നഷ്‌ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട്ട് മാറ്റൽ, പ്രായപൂർത്തിയാകാത്തവർക്കുള്ള പാസ്‌പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നീ സേവനങ്ങൾക്കെല്ലാം പുതുക്കിയ നിരക്കുകൾ ബാധകമാണ്. നഷ്‌ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട്ട് ഇനി മാറ്റണമെങ്കിൽ 1,080 ദിർഹം നൽകണം (28011 രൂപ). മുമ്പത്തെ ഫീസിനേക്കാൾ 415 ദിർഹം (10,763 രൂപ) ഇപ്പോൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
കാലാവധി കഴിഞ്ഞ പാസ്‌പോർട്ട് പുതുക്കുന്നതിന് ഇപ്പോൾ 450 ദിർഹം (11,671രൂപ) ഫീസ് നൽകണം. മുമ്പുള്ള ഫീസിനേക്കാൾ 165 ദിർഹം ( 4,279 രൂപ) ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. തത്‌കാൽ പാസ്‌പോർട്ടിന് 45 ദിർഹവും (1167 രൂപ) ഇനിമുതൽ അധികമായി നൽകണം. തത്‌കാൽ പാസ്‌പോർട്ടിന് നിലവിലെ നിരക്ക് 900 ദിഹമാണ് ( 23,343 രൂപ). 2012 ശേഷം ഇപ്പോഴാണ് പാസ്‌പോർട്ട് നിരക്കുകളിൽ വർദ്ധനവുണ്ടാകുന്നത്. എട്ട് വയസ് വരെയുള്ള കുട്ടികൾക്കും 60 വയസിന് മുകളിലുള്ളവർക്കും പുതിയ അപേക്ഷകർക്കും പത്ത് ശതമാനം കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പാസ്‌പോർട്ട് പുതുക്കുന്നവർക്ക് കിഴിവ് ബാധകമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |