ചണ്ഡീഗഡ്: ഹരിയാനയിൽ റോഡിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ബോട്ട് ഇറക്കിയ കാർസ്24 കമ്പനിക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്. സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പന നടത്തുന്ന കമ്പനിയ്ക്കാണ് 50,000 രൂപ പിഴ ചുമത്തിയാണ്. നഗരത്തിലെ മോശം ഡ്രെയിനേജ് സംവിധാനത്തെയും വെള്ളപ്പൊക്കത്തെയും പരിഹസിച്ചുകൊണ്ടും കമ്പനിയുടെ പ്രചാരണം വർദ്ധിപ്പിക്കുന്ന പരസ്യങ്ങളുടെ ഭാഗമായിട്ടുമാണ് റോഡിലെ വെള്ളക്കെട്ടിൽ ബോട്ടിറക്കിയത്.
നിയമം ലംഘിച്ചതിനു പിഴ ലഭിച്ചതായി കമ്പനിയുടെ ബ്രാൻഡ് ആൻഡ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷൻസ് മേധാവി പ്രാചി ശർമ്മയാണ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. നാലുപേർ ചേർന്ന് വെള്ളക്കെട്ടിലൂടെ ബോട്ട് തുഴഞ്ഞു നീങ്ങുന്ന ചിത്രവും അവർ പങ്കുവച്ചു. മഴക്കാലത്ത് നഗരത്തിൽ റോഡുകളിൽ കെട്ടിക്കിടന്ന വെള്ളക്കെട്ടിലേക്ക് കമ്പനിയുടെ പേര് എഴുതിയ നീല നിറത്തിലുള്ള ബോട്ടാണ് ഇറക്കിയത്.
വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ കാൽനടയാത്രക്കാർക്ക് ഈ ബോട്ട് വലിയൊരു ആശ്വാസമായിരുന്നുവെന്നും പ്രാചി ശർമ്മ കുറിച്ചു. വർഷങ്ങളായി ഇതേ രീതിയിൽ നഗരം വെള്ളത്തിനടിയിലാകാറുണ്ടെന്നും എന്നാൽ അതിനൊന്നും ആരും ഇതുവരെ പിഴയൊടുക്കേണ്ടി വന്നിട്ടില്ലെന്നും അവർ വിമർശിച്ചു. ഇനിയും ആളുകളെ സഹായിക്കാൻ ബോട്ടുമായി ഇറങ്ങേണ്ടി വന്നാൽ വീണ്ടും പിഴയടക്കാൻ തയ്യാറാണെന്നും ഈ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുമെന്ന് കരുതുന്നതായും അവർ കൂട്ടിച്ചേർത്തു.
അതേസമയം, സംഭവം സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. മോട്ടോർ വാഹനമല്ലാത്ത ഒരു ബോട്ടിന് ട്രാഫിക് പൊലീസ് ഏത് വകുപ്പ് പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ഭൂരിഭാഗം പേരും ചോദിക്കുന്നു. ഒരു തമാശ രൂപേണ ചെയ്തതാണെങ്കിലും ഇത് നഗരത്തിലെ തകർന്ന അടിസ്ഥാന സൗകര്യങ്ങളെയാണ് തുറന്നുകാട്ടുന്നതെന്നാണ് മറ്റുചില കമന്റുകൾ.
Cars24 was fined ₹50,000 after reportedly deploying a boat on a flooded road in Gurugram. The action came amid severe waterlogging in the city.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |