
ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ ജൂൺ 22വരെ ടെലഗ്രാം ആപ്പിന് താൽക്കാലിക നിരോധനം കൊണ്ടുവന്ന കേന്ദ്ര സർക്കാർ നടപടി ശരിവച്ച് ഡൽഹി ഹൈക്കോടതി. നിരോധനം പിൻവലിക്കണമെന്ന ടെലഗ്രാമിന്റെ വാദം കോടതി തള്ളി. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.
പരീക്ഷ ചോദ്യപേപ്പർ ചോർത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്‌തവരുടെ ശൃംഖലയ്‌ക്ക് ടെലഗ്രാം അതിനുള്ള ഉപകരണമായി മാറിയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞദിവസം കോടതിയിൽ വാദിച്ചിരുന്നു. ഇത്തരം നടപടികളെ നിരീക്ഷിക്കണമെന്നും തടയണമെന്നും കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ടെലഗ്രാം അധികൃതർ സമർപ്പിച്ച ഹർജിയിലും ഇന്നലെ വിശദമായ വാദം കേട്ടു. നീറ്റുമായി ബന്ധപ്പെട്ട നിയമവിരുദ്ധ ഉള്ളടക്കങ്ങളുള്ള 900ത്തിൽപ്പരം ലിങ്കുകൾ നീക്കം ചെയ്തിരുന്നുവെന്നും ഏകപക്ഷീയ നടപടിയാണ് കേന്ദ്രത്തിൽ നിന്നുമുണ്ടായതെന്നും ടെലഗ്രാം അറിയിച്ചു. ഇതിനിടെ ടെലഗ്രാം ക്രിമിനലുകളുടെയും ഭീകരരുടെയും കൂടാരമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചു.
ഞായറാഴ്ച നീറ്റ് യു.ജി പുനഃപരീക്ഷ നടക്കുന്ന പശ്ചാത്തലത്തിലാണ് ടെലഗ്രാം ആപ്പിന്റെ പ്രവർത്തനം കേന്ദ്രസർക്കാർ 22 വരെ നിരോധിച്ചത്.അതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ അദ്ധ്യക്ഷതയിൽ നീറ്റ് യു.ജി പുനഃപരീക്ഷയുടെ തയ്യാറെടുപ്പുകൾ ഇന്നലെ വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |