SignIn
Kerala Kaumudi Online
Saturday, 30 May 2026 4.55 PM IST

ബംഗളൂരുവിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം; ഉന്നതതല  അന്വേഷണം ഉടൻ, നാലുപേരുടെ മൃതദേഹം ബന്ധുക്കൾക്ക്  കെെമാറി

READ ENGLISH VERSION
wall

ബംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ മതിൽ തകർന്നുവീണുണ്ടായ അപകടത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. മരിച്ച ഏഴ് പേരിൽ നാലുപേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി ബന്ധുക്കൾക്ക് കെെമാറി. ഇന്ന് പുലർച്ചെയാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയായത്. ബംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിക്ക് സമീപമുള്ള കോമ്പൗണ്ട് മതിലാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ തകർന്നത്.

മരിച്ചവരുട കൂട്ടത്തിൽ മലയാളികളുമുണ്ട്. രാമമംഗലത്തെ കുടുംബശ്രീ അമൃതം പൊടി നിർമ്മാണ കമ്പനിയിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിലെ രാമമംഗലം കിഴുമുറി തെക്കേ ഇറമ്പിൽ രഘുവിന്റെ ഭാര്യ സ്മിത (50), രാമമംഗലം ആശുപത്രിപ്പടി മനയ്‌ക്കക്കുടിയിൽ ലത (49) എന്നിവരാണ് മരിച്ച മലയാളികൾ. രാമമംഗലം സ്വദേശികളായ മായ മണികണ്ഠൻ, പ്രീതി, സിജി എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. 56 പേരാണ് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്. രാവിലെ വിമാനമാർഗം ബംഗളൂരുവിലെത്തിയ സംഘം വൈകിട്ട് ഷോപ്പിംഗിനിറങ്ങിയ സമയത്ത് കനത്ത മഴയും കാറ്റുമുണ്ടായി. ഇതിനിടെ ആശുപത്രിയുടെ മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് മാറി നിന്നപ്പോഴാണ് മതിൽ ഇടിഞ്ഞുവീണത്. ഇവിടെ തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമാണ് അപകടത്തിൽപ്പെട്ട മറ്റുള്ളവർ.

അപകടത്തിൽ കൊമേഴ്സ് സ്ട്രീറ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയുടെ അടിയന്തര ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും ഉറപ്പുനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, HOSPITAL, WALL, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360