മുംബയ്: 48 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പാലത്തിന്റെ കൈവരി ഒരൊറ്റ ചവിട്ടിൽ തകരുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിന് പിന്നാലെ നിർമാണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി വ്യാപക വിമർശനമാണ് ഉയരുന്നത്.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ദുർഗാദാസ് ലംബ് എന്ന പ്രദേശവാസിയാണ് പാലം നിർമാണത്തിലെ അപാകതകൾ ക്യാമറയ്ക്ക് മുന്നിൽ തുറന്നുകാട്ടിയത്. ഇയാൾ പാലത്തിന്റെ കൈവരിയിൽ കാലുകൊണ്ട് ചെറുതായൊന്ന് ചവിട്ടുന്നതും സിമന്റ് തൂണുകൾ തകർന്നുവീഴുന്നതും വീഡിയോയിൽ കാണാം. ഇതോടെ നിർമാണത്തിന്റെ ഗുണനിലവാരത്തെയും ഉപയോഗിച്ച സാമഗ്രികളെയും കുറിച്ച് ഗുരുതര ചോദ്യങ്ങളുമായി നാട്ടുകാർ രംഗത്തെത്തി.
പാലം പണിയാൻ തികച്ചും നിലവാരമില്ലാത്ത സാമഗ്രികളാണ് കരാറുകാർ ഉപയോഗിച്ചതെന്നും ഇത് ജനങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. കൃത്യമായ പരിശോധനകൾ നടത്താതെ എങ്ങനെയാണ് ഇത്രയും വലിയ തുകയുടെ പദ്ധതി പാസാക്കിയതെന്നും നാട്ടുകാർ ചോദിച്ചു.
സംഭവത്തിൽ അന്വേഷണം വേണമെന്നും കരാറുകാരനും എഞ്ചിനീയർമാർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ദുർഗാദാസ് ലംബ് ബീഡ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ബിജെപി എംഎൽഎ നമിത മുണ്ടാഡയുടെ നിയമസഭാ മണ്ഡലത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. അതേസമയം സംഭവത്തിൽ ജില്ലാ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.
A video showing the handrail of a newly built 48 lakh bridge collapsing with a single kick has gone viral, sparking criticism and raising allegations of poor construction quality and corruption in the project.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |