ഇസ്ലാമാബാദ്: ഇനി മുതല്‍ പാകിസ്ഥാന്റെ ഭാഗമല്ലെന്നും തങ്ങള്‍ സ്വതന്ത്രരായി എന്നും പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍. റിപബ്ലിക്ക് ഓഫ് ബലൂചിസ്ഥാന്‍ എന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട കുറിപ്പ് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബലൂചിസ്ഥാന്റെ 85 ശതമാനവും ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു. പുതിയ രാജ്യം നിലവില്‍വന്നുവെന്നും തങ്ങള്‍ക്ക് സ്വന്തമായി ദേശീയപതാകയും ദേശീയഗാനവും ഒപ്പം കറന്‍സിയും നിലവില്‍വന്നുവെന്നും അവകാശപ്പെടുന്നുണ്ട്.
ബലൂചി ഫലൂസ് എന്നാണ് പുതിയ രാജ്യത്തിന്റെ കറന്‍സിയായി നിര്‍ദേശിച്ചിരിക്കുന്നത്. മേഖലയിലെ പ്രകൃതിദത്തമായ ഖനന സമ്പത്തിന്റെ നിയന്ത്രണം പുതിയ ഭരണകൂടം ഏറ്റെടുത്തതായി പ്രസ്താവനയില്‍ പറയുന്നു. സ്വര്‍ണ്ണം, ചെമ്പ് ഖനികള്‍ക്ക് പുറമെ, സജീവമായ 150-ലധികം പ്രകൃതിവാതക പാടങ്ങളുടേയും 1,200 കല്‍ക്കരി ഖനികളുടെയും അധികാരം ഇനി റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ബലൂചിസ്ഥാന്‍ രാജ്യത്തിന്റെ പ്രഖ്യാപനത്തോടെ പാക് സൈന്യത്തിലേയും പൊലീസിലേയും നിരവധി ബലൂചുകള്‍ രാജിവച്ച് പുറത്ത് വരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ സംഭവവികാസങ്ങളോട് പ്രതികരിക്കാന്‍ പാകിസ്ഥാന്‍ ഇനിയും തയ്യാറായിട്ടില്ല. സമൂഹമാദ്ധ്യമങ്ങളില്‍ മാത്രം പ്രചരിക്കുന്ന ഒരു പ്രസ്താവനയോട് ഔദ്യോഗികമായി പ്രതികരിക്കേണ്ടതില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. പാകിസ്താന്‍ നടത്തിവരുന്ന ആണവ ഭീഷണിയും തീവ്രവാദ നിലപാടുകളും അവസാനിപ്പിക്കാനും പ്രാദേശിക സുസ്ഥിരത ഉറപ്പാക്കാനും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അനിവാര്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |