
വർഷകാല സമ്മേളനത്തിൽ വീണ്ടും വന്നേക്കും
ന്യൂഡൽഹി: അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷാർഹമായ ഏതെങ്കിലും കുറ്റത്തിന് ഒരുമാസം വരെ തടവിലാകുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങി ഉന്നത പദവികളിലുള്ളവരെ നീക്കാൻ വ്യവസ്ഥയുള്ള ബിൽ പ്രതിപക്ഷ സഹകരണത്തോടെ പാസാക്കാനുള്ള നീക്കവുമായി സർക്കാർ. സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലുള്ള ബിൽ വർഷകാല സമ്മേളനത്തിൽ വീണ്ടും കൊണ്ടുവരാനാണ് നീക്കം.
ബിൽ പ്രകാരം അഞ്ച് വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള തടവ് ശിക്ഷ ലഭിക്കാവുന്ന, കുറ്റകൃത്യം ചെയ്‌തതിന് തുടർച്ചയായി 30 ദിവസം അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വയ്‌ക്കുന്ന മന്ത്രിയെ, 31-ാം ദിവസം പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിക്ക് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാം. 30 ദിവസമോ അതിൽ കൂടുതലോ തടങ്കലിൽ വയ്ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്താൽ, ശിക്ഷ ലഭിച്ചിട്ടില്ലെങ്കിൽ പോലും, നീക്കം ചെയ്യാൻ കഴിയുന്ന വ്യവസ്ഥയും ബില്ലിൽ ഉണ്ട്. മുഖ്യമന്ത്രിയെയോ മന്ത്രിസഭാംഗങ്ങളെയോ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാരിന് ബിൽ അധിക അധികാരങ്ങൾ നൽകുന്നു. അധികാരത്തിലുള്ള പ്രധാനമന്ത്രിയാണ് സമാനമായ രീതിയിൽ അറസ്റ്റിലാകുന്നതെങ്കിൽ 31-ാം ദിവസം രാജിവയ്‌ക്കണം. ഇല്ലെങ്കിൽ അടുത്ത ദിവസം മുതൽ പദവിയിലിരിക്കാൻ യോഗ്യനല്ല.
ബിൽ പ്രതിപക്ഷ സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്ന ആരോണം തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്ററി കമ്മിറ്റിക്ക് വിശദീകരണം നൽകി. തുടർച്ചയായി 30 ദിവസം അറസ്റ്റിലാകുന്ന വ്യക്തിയെ മാറ്റി പകരം മറ്റൊരാളെ നിയമിക്കാൻ ബിൽ വ്യവസ്ഥയുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഒരു പ്രധാനമന്ത്രി, മുഖ്യമന്ത്രി അല്ലെങ്കിൽ മന്ത്രി ദീർഘകാലം തടവിലായാൽ ചുമതലകൾ ഫലപ്രദമായി നിറവേറ്റാനാകില്ല. ഇത് ഭരണ സ്തംഭനത്തിലേക്ക് നയിച്ചേക്കാമെന്നത് കണക്കിലെടുത്താണ് ബില്ലിലെ വ്യവസ്ഥകളെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ബി.ജെ.പി എംപി അപരാജിത സാരംഗിയുടെ നേതൃത്വത്തിലുള്ള സംയുക്ത പാർലമെന്ററി കമ്മിറ്റിയാണ് ബിൽ പരിശോധിക്കുന്നത്. കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടിയ ആശങ്കകൾക്ക് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |