ന്യൂഡൽഹി: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ അലിഗഞ്ചിലെ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 15 പേർക്ക് ദാരുണാന്ത്യം.കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും അടക്കമാണ് ഇരയായത്. രക്ഷപ്പെടാൻ രണ്ടാം നിലയിലെ ടോയ്‌ലറ്റിൽ കയറി വാതിൽ അടച്ചവർ ശ്വാസം മുട്ടി മരിച്ചു. ഒന്നാം നിലയിൽ നിന്ന് ചാടിയവരിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
9 കുട്ടികളെ രക്ഷപ്പെടുത്തി. അഞ്ചുകുട്ടികൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.
25 ഓളം പേരാണ് ഉള്ളിൽ കുടുങ്ങിയത്. തീ ആളിപ്പടർന്നതിനാൽ പലർക്കും രക്ഷപ്പെടാൻ സാധിച്ചില്ല. ചിലർ ഒന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. വിദ്യാർത്ഥികളിൽ ചിലർ രക്ഷിതാക്കളെ ഫോണിൽ വിളിച്ച് രക്ഷപ്പെടുത്താൻ നിലവിളിച്ചു. ഫയർ എക്‌സിറ്റ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
14 ഫയർ യൂണിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ച് തീയണച്ചശേഷം കെട്ടിടത്തിന്റെ പിൻഭിത്തി പൊളിച്ചാണ് രക്ഷാപ്രവർത്തകർ അകത്തുകടന്നത്. മരിച്ചവരെയും പരിക്കേറ്റവരെയും ലഖ്‌നൗ കെ.ജി.എം.യു ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ജോയ്‌നീൽ, ഷാജൻ, മുഹമ്മദ് അബ്ദുൾ, സന്യം, സാഗർ, നീലേഷ്, ആദിത്യ, അനാമിക, മുഹമ്മദ് അമ്മാർ, സൂരജ് ഷാ, ഭവിഷ്യ, സുഖ‌്‌മണി, ജ്യോതി, സോമാലിക, അനന്യ എന്നിവരെ തിരിച്ചറിഞ്ഞു.പെറ്റ് ഷോപ്പിലെ നിരവധി വളർത്തുമൃഗങ്ങൾ കത്തിക്കരിഞ്ഞു.
ഷോർട്ട് സർക്യൂട്ടെന്ന് സൂചന
ഉഷ മേത്ത മാർഗിലെ ബേസ്‌മെന്റ് അടക്കം മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് ദുരന്തം. കാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന് നിഗമനം. താഴെ വളർത്തു മൃഗങ്ങളുടെ ക്ളിനിക്കും പെറ്റ് ഷോപ്പും മുകളിലെ നിലയിൽ അനിമേഷൻ, ഗ്രാഫിക്‌സ് കോച്ചിംഗ് സെന്ററും അനിമേഷൻ സ്റ്റുഡിയോയും ലൈബ്രറിയുമാണ്. കെട്ടിടമുടമയുടെ മകൻ അഖിലേഷ് ശുക്ളയാണ് കംപ്യൂട്ടർ സെന്ററിന്റെ നടത്തിപ്പുകാരൻ.
ആശ്രിതർക്ക് 7 ലക്ഷം
മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.
ജൂണിലെ രണ്ടാം ദുരന്തം
ജൂൺ മൂന്നിന് ഡൽഹിയിൽ മാളവ്യനഗറിലെ ഹോട്ടലിൽ വിദേശികളടക്കം 22 പേർ കൊല്ലപ്പെട്ട വൻ തീപിടിത്തത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ലഖ്‌നൗ അപകടം. 2024 ജൂലായ് 28ന് ഡൽഹി കരോൾ ബാഗിനു സമീപം ഓൾഡ് രജീന്ദർ നഗറിലെ റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിൾ എന്ന സ്ഥാപനത്തിൽ വെള്ളം കയറി ഒരു മലയാളി അടക്കം മൂന്നു കുട്ടികളും മരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |