
ന്യൂഡൽഹി: 2021 മുതൽ 2026 ആഗസ്റ്റ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശ സന്ദർശനങ്ങൾക്കായി ചെലവഴിച്ചത് 558.01 കോടി രൂപ. 79 രാജ്യങ്ങളാണ് സന്ദർശിച്ചത്. 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെ നടത്തിയ സന്ദർശനങ്ങളിലൂടെ 38190 കോടി ഡോളറിന്റെ വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കാൻ കഴിഞ്ഞതായും സർക്കാർ രാജ്യസഭയെ അറിയിച്ചു.
2026-ൽ ഇതുവരെ 74.59 കോടി രൂപ ചിലവായി. മലേഷ്യ, ഇസ്രയേൽ, നോർവെ, ഫ്രാൻസ്, ന്യൂസിലൻഡ് എന്നിവയുൾപ്പടെ 13 രാജ്യങ്ങളിലായിരുന്നു ഈ വർഷത്തെ സന്ദർശനം. നോർവെയാണ് ചെലവേറിയത്, 17.47 കോടി. ഇസ്രയേൽ സന്ദർശനത്തിന് 11.92 കോടി ചെലവായെന്നും രാജ്യസഭയിൽ ഡോ. വി ശിവദാസൻ, സഞ്ജയ് സിംഗ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിദേശ സഹമന്ത്രി പബിത്ര മാർഗരീറ്റ അറിയിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ പണം വിദേശയാത്രകൾക്കായി ചെലവഴിച്ചത് 2025-ലാണ്, 187.83 കോടി. 23 രാജ്യങ്ങളാണ് സന്ദർശിച്ചത്. 2021-ൽ നാല് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ 2022-ൽ 10, 2023-ൽ 11, 2024-ൽ 18 എന്നിങ്ങനെയാണ് രാജ്യങ്ങളുടെ എണ്ണം.
അഞ്ച് വർഷത്തിനിടെ വിദേശയാത്രാ ചിലവിൽ അഞ്ചിരട്ടി വർദ്ധനയാണ് ഉണ്ടായത്. 2021-ൽ കേവലം 36 കോടിയായിരുന്നു ചെലവ്. എന്നാൽ 2025-ൽ 180 കോടിക്ക് മുകളിൽ എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |