
ഗ്രഹാം സ്റ്റെയ്ൻസ് കൊലക്കേസിൽ സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഗ്രഹാം സ്റ്റെയ്ൻസ് കൊലക്കേസ് പ്രതി ധാരാ സിംഗിന്റെ ജയിൽമോചനത്തിൽ തീരുമാനമെടുക്കുന്നത് വൈകിയാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന് ഒഡീഷ സർക്കാരിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. സെപ്‌തംബർ 17ന് വീണ്ടും പരിഗണിക്കും. ശിക്ഷായിളവ് അനുവദിക്കുമോ,ഇല്ലയോ എന്നതിൽ അതിനു മുൻപ് ഒഡീഷയിലെ ശിക്ഷാ റിവ്യൂ ബോർഡ് തീരുമാനമെടുക്കണം. രണ്ടു വർഷമായി വിഷയം നീട്ടികൊണ്ടുപോകുകയാണ്. ഇനിയിത് തുടരാൻ അനുവദിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. കേസ് നാലാഴ്ചത്തേക്ക് മാറ്റണമെന്ന് ഒഡിഷ സർക്കാർ ആവശ്യപ്പെട്ടപ്പോഴാണ് പ്രതികരണം. ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന ധാരാ സിംഗ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ക്രിസ്‌ത്യൻ മിഷണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ൻസിന് പുറമെ രണ്ട് ആൺമക്കളെയും വാഹനത്തിലിട്ട് ചുട്ടുകൊന്ന കേസിലെ കുറ്റവാളിയാണ്. 1999 ജനുവരി 22ന് ഒഡീഷയിലെ മനോഹർപൂർ ഗ്രാമത്തിലായിരുന്നു സംഭവം. 25 വർഷത്തിലധികമായി ശിക്ഷ അനുഭവിക്കുകയാണെന്നാണ് കുറ്റവാളി ഉയർത്തുന്ന വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |