
എത്തിയത് 2000ലധികം പേർ
സി.ജെ.പിയുമായി ചർച്ച, സംയുക്ത സമരം നടത്തിയേക്കും
ഭോപ്പാൽ: വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള കർഷക സമരം മദ്ധ്യപ്രദേശിൽ ശക്തമാകുന്നു. രണ്ടായിരത്തിലധികം കർഷകരാണ് തലസ്ഥാനമായ ഭോപ്പാലിലേക്കെത്തിയത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ശ്യാമള ഹിൽസിലുള്ള വസതിയിലേക്ക് മാർച്ച് നടത്തുകയാണ് ലക്ഷ്യം. വിളകളും വളവും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഏർപ്പെടുത്തിയിട്ടുള്ള ഇ-ടോക്കൺ സംവിധാനം റദ്ദാക്കുക, പയർവർഗ വിളകൾ സർക്കാർ സംഭരിക്കണം എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. പൊലീസ് ബാരിക്കേഡുകൾ മറികടന്ന് കൂടുതൽ കർഷകർ ഭോപ്പാലിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.
ജയ് ജവാൻ, ജയ് കിസാൻ ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കി സംയുക്ത കിസാൻ മോർച്ചയുടെ നേൃത്വത്തിൽ തിങ്കളാഴ്ച നർമ്മദാപുരം ജില്ലയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ഒരു ആഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങളും ഇവർ കരുതിയിട്ടുണ്ട്. അതിനിടെ മാർച്ചിന് പിന്തുണയുമായി നിരവധി യുവാക്കളും രംഗത്തെത്തി.
കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കർഷക നേതാവ് രാകേഷ് ടിക്കായത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ആദ്യ ചർച്ച
ഫലം കണ്ടില്ല
മദ്ധ്യപ്രദേശ് സർക്കാർ നടത്തിയ ആദ്യ ഘട്ട ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് കർഷകർ തെരുവിലിറങ്ങിയത്. ആവശ്യങ്ങൾ നിറവേറ്റാതെ തിരികെ പോകില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കർഷകരുമായി ചർച്ചകൾ നടത്താൻ മന്ത്രിമാരടങ്ങിയ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഒരു പരിഹാരം കണ്ടെത്താനാകുമെന്നുമാണ് മുഖ്യമന്ത്രി മോഹൻ യാദവ് നേരത്തേ പ്രതികരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |