
മുംബയ്: പരീക്ഷയ്ക്കിടെ ചാറ്റ് ജി.പി.ടി ഉപയോഗിച്ചതിന് പിടിയിലായ മുംബയ് ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി. എം.എസ്.സി. ഡിപ്പാർട്ട്‌മെന്റ് ഒഫ് എനർജി സയൻസ് ആൻഡ് എൻജിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയും ബീഹാർ സ്വദേശിയുമായ സഹിൽ വകോദയെയാണ് വെള്ളിയാഴ്ച വൈകിട്ട് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പരീക്ഷാഹാളിൽ മൊബൈൽ ഫോണുമായി എത്തിയ വിദ്യാർത്ഥി ചോദ്യ പേപ്പർ ഉത്തരങ്ങൾക്കായി ചാറ്റ് ജി.പി.ടിയിൽ അപ്‌ലോഡ് ചെയ്യുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് വിദ്യാർത്ഥി പരീക്ഷാ ഇൻസ്ട്രക്ടർ വകുപ്പ് മേധാവിയുടെ മുറിയിലെത്തി സംസാരിച്ചുവെന്നും അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു. കൗൺസിലിംഗ് നൽകിയ ശേഷം, പഠനത്തെ ബാധിക്കുന്ന നടപടികൾ ഉണ്ടാവില്ലെന്ന് ഉറപ്പുനൽകി മടക്കി അയച്ചുവെന്നും ഐ.ഐ.ടി വിശദീകരിച്ചു. എന്നാൽ തിരികെ ഹോസ്റ്റലിലെത്തിയ വിദ്യാർത്ഥി ജീവനൊടുക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
ഇതിനിടെ കോളേജ് അധികൃതരുടെയും ഹോസ്റ്റൽ ഭരണസമിതിയുടെയും വീഴ്ചകൾ ആരോപിച്ച് വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മുംബയ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
മാനസിക പീഡനത്തിന് ഇരയായി
ക്രൂരമായ മാനസികപീഡനത്തിന് സഹിൽ ഇരയായെന്ന് പിതാവ്. മകൻ ജീവനൊടുക്കില്ല. ഇതിനുപിന്നിൽ ജാതി അധിക്ഷേപവും വിവേചനവുമാണെന്ന് പിതാവ് ആരോപിച്ചു. തങ്ങളുടെ ഏക മകനെയാണ് നഷ്ടപ്പെട്ടതെന്നും നീതിക്കായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |