
ദളിതനായതു കൊണ്ടെന്ന് ഖാർഗെ
അന്വേഷണത്തിന് ഉത്തരവിട്ട് രാജ്യസഭ
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ റാലി നടന്ന സ്ഥലത്ത് ശുദ്ധികലശം നടത്തി തീവ്ര ഹിന്ദു സംഘടന. ഉത്തരാഖണ്ഡ് ഹൽദ്വാനിയിലെ രാംലീല മൈതാനത്താണ് നികൃഷ്ട പ്രവൃത്തി നടന്നത്. ശ്രീറാം സേന ധാർമ്മാർത്ഥ സേവന്യാസ് ആണ് പിന്നിൽ.
താൻ ദളിതനായതുകൊണ്ടാണ് ബി.ജെ.പി അനുകൂല സംഘടന ഇതുചെയ്തതെന്ന് ഖാർഗെ ഇന്നലെ രാജ്യസഭയിൽ പരാതിപ്പെട്ടു. പിന്നാലെ, രാജ്യസഭാദ്ധ്യക്ഷൻ സി.പി.രാധാകൃഷ‌്ണൻ അന്വേഷണത്തിന് ഉത്തരവിട്ടു.
ആഗസ്റ്റ് എട്ടിനായിരുന്നു റാലി. രണ്ടു ദിവസത്തിന് ശേഷമാണ് ഇവിടെ ചാണകം തളിച്ച് ഹോമമുൾപ്പെടെ നടത്തിയത്. സംഭവം ഏറെ വിഷമിപ്പിച്ചെന്ന് ഖാർഗെ പറഞ്ഞു. ഈ രാജ്യത്ത് ദളിതർക്ക് സ്ഥാനമില്ലെന്ന് കാലങ്ങളായി പരാതിയുണ്ട്. ഇതാണോ ജനാധിപത്യം. തൊട്ടുകൂടായ്‌മയുടെ വേദന ഞാൻ അനുഭവിക്കുന്നു.
വിഷയം രാഷ്ട്രീയ പ്രശ്നമാക്കാൻ ആഗ്രഹിക്കുന്നില്ല. ദളിതനാണെന്നും സംരക്ഷണം വേണമെന്നും ആരോടും യാചിച്ചിട്ടില്ല. പോരാടാനുള്ള ശക്തിയുണ്ട്. വേദി ശുദ്ധീകരിച്ചവർക്കെതിരെ പട്ടികജാതി പട്ടികവർഗ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്യണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
അന്വേഷിച്ച്
നടപടി: നദ്ദ
സംഭവത്തെ ബി.ജെ.പി സഭാനേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി.നദ്ദ അപലപിച്ചു. ബി.ജെ.പി ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കില്ല. വിഷയം ഗൗരവമായി അന്വേഷിക്കുമെന്ന് അദ്ദേഹം ഖാർഗെയ്ക്ക് ഉറപ്പും നൽകി. ഇതിൽ തൃപ്‌തരാകാതെ പ്രതിപക്ഷം പ്രതിഷേധിച്ചു. സർക്കാർ അടിയന്തരമായി അന്വേഷിക്കാൻ അദ്ധ്യക്ഷൻ റൂളിംഗ് നൽകി.
മതപ്രാധാന്യമുള്ള
വേദിയെന്ന്
വേദി മതപ്രാധാന്യമുള്ളതാണെന്നും രാഷ്ട്രീയ പരിപാടിക്ക് ഉപയോഗിക്കാറില്ലെന്നും ശുദ്ധികലശത്തെ ന്യായീകരിച്ച് സംഘടന. ഖാർഗെയുടെ പ്രസംഗത്തിനിടെ വിവാദ മുദ്രാവാക്യങ്ങൾ ഉയർന്നെന്നും ആരോപിച്ചു
സംഘാടകരുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി നേതാവും മന്ത്രിയുമായ ഖജൻ ദാസ്. കോൺഗ്രസ് റാലിയിലെ മുദ്രാവാക്യങ്ങൾ സനാതന വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |