ന്യൂഡൽഹി: ക്യാമ്പസുകളിലെ ജാതിവിവേചനം നേരിടാൻ രൂപീകരിച്ച ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ പുന:പരിശോധിക്കുന്നുവെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.ചട്ടങ്ങൾ ചോദ്യംചെയ്‌ത് സമർപ്പിച്ച ഹർജികൾ ഉൾപ്പെടെ പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റി.
ചട്ടങ്ങൾ നടപ്പാക്കുന്നത് ഇക്കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതി സ്റ്റേ ചെയ്‌തിരുന്നു. 'ജാതിവിവേചനം' എന്ന വാക്കിൻ്റെ നിർവചനത്തിൽ അടക്കം പ്രഥമദൃഷ്‌ട്യാ വ്യക്തതക്കുറവുണ്ടന്ന് നിരീക്ഷിച്ചായിരുന്നു നടപടി.
'എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലെ അംഗങ്ങൾക്കെതിരെ ജാതിയുടെയും ഗോത്രത്തിന്റെയും പേരിലുളള വേർതിരിവ് ജാതിവിവേചനം' എന്നാണ് വ്യവസ്ഥയിലുളളത്. ഇതു ദുരുപയോഗം ചെയ്യപ്പെടാനും, സമൂഹത്തിൽ വിഭജനമുണ്ടാക്കാനും കെൽപ്പുള്ള വ്യവസ്ഥയാണെന്നാണ് കോടതി അന്ന് നിലപാടെടുത്തത്. എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ചേർത്തുപിടിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇക്വിറ്റി സമിതികൾ, ഹെൽപ്പ് ലൈൻ, തുല്യാവസരകേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്‌തിരുന്നു. പിന്നാക്ക സമൂഹത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ വിവേചനം നേരിട്ടാൽ ഇക്വിറ്റി കമ്മിറ്രികളിൽ പരാതി നൽകാനും നടപടിയെടുപ്പിക്കാനും കഴിയുമായിരുന്നു. വ്യവസ്ഥകൾ ജനറൽ കാറ്റഗറി വിദ്യാർത്ഥികൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |