
ന്യൂഡൽഹി: സി.ബി.എസ്.ഇ സ്‌കൂളുകളിൽ ഇക്കൊല്ലം ആറാംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ത്രിഭാഷാ നയത്തിൽ നിന്ന് ഒഴിവാക്കണമെന്ന് താത്പര്യപ്പെട്ട് സുപ്രീംകോടതി. ഒറ്റത്തവണ ഇളവ് നൽകുന്നത് സി.ബി.എസ്.ഇ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. അങ്ങനെയെങ്കിൽ അവർക്ക് നിലവിലെ വിദേശഭാഷാ കോമ്പിനേഷനുകൾ തുടരാൻ സാധിക്കും. പത്താംക്ലാസിലെത്തുമ്പോൾ മൂന്നാം ഭാഷയിൽ പരീക്ഷയെഴുതേണ്ട സാഹചര്യം ഒഴിവാക്കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. നയത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, പെട്ടെന്നുള്ള നടപ്പാക്കൽ കുട്ടികളെ പ്രതികൂലമായി ബാധിക്കാൻ പാടില്ല. സ്‌കൂളുകളുടെ തയ്യാറെടുപ്പ്,യോഗ്യതയുള്ള അദ്ധ്യാപകരുടെ ലഭ്യത എന്നിവയിൽ ആശങ്കയുയർന്നിട്ടുണ്ട്. നയം നടപ്പാക്കുന്നതിനു മുൻപായി മതിയായ ഭാഷാ അദ്ധ്യാപകരെ നിയോഗിക്കേണ്ടതുണ്ട്. കോഴ്സ് മെറ്റീരിയൽ,അടിസ്ഥാന സൗകര്യം എന്നിവ ഉറപ്പാക്കേണ്ടതല്ലേ? അതിനായി കർമ്മപദ്ധതി തയ്യാറാക്കണം. എത്ര സ്‌കൂളുകൾ പദ്ധതി നടത്താൻ സുസജ്ജമാണ്? മൂന്നാം ഭാഷ ആറാംക്ലാസ് മുതലാണോ,മൂന്നാം നാലാം ക്ലാസ് മുതലാണോ നടപ്പിലാക്കേണ്ടതെന്ന് പരിശോധിക്കണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനും സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടു. ത്രിഭാഷാ നയം ചോദ്യം ചെയ്‌ത ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ഇംഗ്ളീഷ് അന്യഭാഷയാണോ?
ഇംഗ്ളീഷ് അന്യഭാഷയാണോയെന്ന് കോടതി ചോദിച്ചു. സ്വദേശീ ഭാഷയെന്ന പ്രയോഗത്തോട് വ്യക്തിപരമായി ശക്തമായ വിയോജിപ്പുണ്ടെന്ന് ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി പറഞ്ഞു. ഇംഗ്ലീഷിന്റെ ചരിത്രപരമായ പശ്ചാത്തലവും ഇന്ത്യൻ സമൂഹത്തിൽ അതിനുള്ള വേരുകളുടെ ആഴവും പരിഗണിച്ച് തദ്ദേശീയ ഭാഷയാണോ അല്ലയോ എന്നതിൽ തീരുമാനമെടുക്കണമെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |