
ന്യൂഡൽഹി: നൽസാർ നിയമ സർവകലാശാല വിദ്യാർത്ഥികളുടെ എൻറോൾമെന്റ് തടഞ്ഞ വിവാദ ഉത്തരവിനെച്ചൊല്ലി ബാർ കൗൺസിൽ ഒഫ് ഇന്ത്യ (ബി.സി.ഐ) ചെയർമാൻ മനൻ കുമാർ മിശ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം.
മിശ്രയുടെ രാജി ആവശ്യപ്പെട്ട് അഭിഭാഷകർ ബി.സി.ഐ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചു. ഓൾ ഇന്ത്യ യംഗ് അഡ്വക്കേറ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധത്തിന് 'കോക്ക്‌റോച്ച് ജനതാ പാർട്ടി' (സി.ജെ.പി)യുടെ പിന്തുണയുണ്ട്.
'ലീഗൽ കോക്രോച്ചുകൾ ഒന്നിച്ചു' എന്ന മുദ്രാവാക്യവുമായി പ്രതിഷേധിക്കണമെന്നായിരുന്നു സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ ആഹ്വാനം.
'മനൻ, ഇത് കഴിഞ്ഞു ബ്രോ' എന്നായിരുന്നു മിശ്രയെ ലക്ഷ്യമിട്ടുള്ള ദീപ്‌കെയുടെ പ്രതികരണം.
നൽസാർ സർവകലാശാലയിലെ ഒരു വിഭാഗം വിദ്യാർത്ഥികൾ ബിരുദദാനചടങ്ങിൽ ചീഫ് ജസ്റ്റിസ് ഒഫ് ഇന്ത്യ സൂര്യകാന്തിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെ സർവകലാശാല അധികൃതർക്ക് കത്തെഴുതിയതോടെയാണ് വിവാദത്തിന് തുടക്കം.
വിദ്യാർത്ഥികൾക്കെതിരെ ബി.സി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2026ലെ ബിരുദ ബാച്ചിലെ വിദ്യാർത്ഥികളെ സംസ്ഥാന ബാർ കൗൺസിലുകളിൽ അഭിഭാഷകരായി എൻറോൾ ചെയ്യരുതെന്നും നിർദേശിച്ചു.
പ്രതിഷേധമുയർന്നതോടെ ഉത്തരവ് പിൻവലിച്ചു. ബി.സി.ഐ ചെയർമാൻ പിന്നീട് ഖേദം പ്രകടിപ്പിച്ചു. ബി.സി.ഐ നടപടി അധികാരദുർവിനിയോഗമാണെന്നും മിശ്ര രാജിവയ്ക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |