
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 29 മുതൽ സെപ്റ്റംബർ 1 വരെ ഉസ്‌ബെക്കിസ്ഥാനും കിർഗിസ് റിപ്പബ്ലിക്കിലും സന്ദർശനം നടത്തും. 29, 30 തീയതികളിൽ താഷ്‌കന്റിലെത്തുന്ന മോദി പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജ്ജം, ഡിജിറ്റൽ മേഖല എന്നിവയിലെ സഹകരണം ചർച്ചയാകും.
31, സെപ്തംബർ 1 തീയതികളിൽ നടക്കുന്ന 26ാമത് ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ മോദി പങ്കെടുക്കും. പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനം, സാമ്പത്തിക സഹകരണം, ഗതാഗത ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കും. എസ്.സി.ഒ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ത്യ-റഷ്യ തന്ത്രപ്രധാന ബന്ധം, പ്രതിരോധം, ഊർജ്ജ സഹകരണം എന്നിവ ചർച്ചയാകുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാൽ പ്രാദേശിക വിഷയങ്ങളും ശ്രദ്ധാകേന്ദ്രമാകും.
കിർഗിസ്ഥാനിൽ നടക്കുന്ന 6-ാമത് വേൾഡ് നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും മോദി പങ്കെടുക്കും. മദ്ധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |