
റാഞ്ചി: ജയിൽ തടവുകാർക്ക് പകൽ സമയം പുറത്തുപോയി ജോലി ചെയ്ത ശേഷം തിരിച്ചെത്തുന്ന പദ്ധതി നടപ്പാക്കാൻ ജാർഖണ്ഡ് സർക്കാർ. തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്കാണ് സൗകര്യം. ജയിൽ നിയമങ്ങൾ പാലിക്കുന്ന നല്ല പെരുമാറ്റമുള്ള തടവുകാരെ ഇതിനായി കണ്ടെത്തും. തടവുകാർക്ക് കുടുംബത്തിനുവേണ്ടി വരുമാനം കണ്ടെത്താനും ജയിൽ മോചിതരായ ശേഷം സമൂഹവുമായി ഇഴുകിചേരാൻ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുമാണ് പദ്ധതി. ആദ്യ ഘട്ടമായി റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ, ഘാഗിഡിഹ് സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവിടങ്ങളിലാണ് നടപ്പാക്കുക.
രാവിലെ 6,7 മണിയോടെ തടവുകാർക്ക് പുറത്തുപോകാം. 12 മണിക്കൂറോളം പുറത്ത് ചെലവഴിക്കാം. വൈകിട്ട് തിരിച്ചെത്തണം.
ജയിലുകൾ നഗരപ്രദേശങ്ങളിലായതിനാൽ ജോലി ലഭിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് ജയിൽ ഐ.ജി സുദർശൻ മണ്ഡൽ പറഞ്ഞു. ജയിൽ പരിഷ്‌കരണ നടപടികൾ ശക്തിപ്പെടുത്തുന്നതിനും തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുമായി സംസ്ഥാന മന്ത്രിസഭ അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു.
സുപ്രീംകോടതി ഇടപെടൽ
മനുഷ്യാവകാശ പ്രവർത്തകൻ സുഹാസ് ചക്മയും കേന്ദ്ര സർക്കാരും തമ്മിലുള്ള കേസിലെ സുപ്രീം കോടതി നിർദ്ദേശത്തെത്തുടർന്നാണ് നടപടി. പ്രവർത്തനക്ഷമമായ 'ഓപ്പൺ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനുകൾ" ഇല്ലാത്ത സംസ്ഥാനങ്ങളോട്, അത്തരം സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള സാദ്ധ്യത പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. പ്രത്യേക സ്ഥാപനങ്ങൾ തുടങ്ങാൻ പ്രായോഗികമല്ലാത്ത സാഹചര്യത്തിൽ, നിലവിലുള്ള ജയിലുകളിൽ തന്നെ ഓപ്പൺ അല്ലെങ്കിൽ സെമിഓപ്പൺ ബാരക്കുകൾ സജ്ജീകരിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഏതൊക്കെ തടവുകാരാണ് യോഗ്യരെന്ന് തീരുമാനിക്കുന്നതിനായി ഒരു 'സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ" തയ്യാറാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |