
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള പുറത്തു കൊണ്ടു വന്ന മാദ്ധ്യമ പ്രവർത്തകൻ അഭിഷേക് ഉപാദ്ധ്യായയെ ലക്ഷ്യമിട്ട് ഉത്തർപ്രദേശ് പൊലീസ് നത്തുന്ന നീക്കങ്ങളെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി. വാഹനം തട്ടിയ കേസിൽ എന്തിനാണ് സാമൂഹിക മാദ്ധ്യമ അക്കൗണ്ടിലെ വിവരങ്ങൾ തേടുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ആഗസ്റ്റ് 18ന് ഗാസിയാബാദിലൂടെ കാറിൽ പോകവെ ബൈക്കിൽ തട്ടിയിരുന്നു. ഇതിനു പിന്നാലെ അഭിഷേകിനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ അസാധാരണ നടപടികളുണ്ടായത്. മാദ്ധ്യമ പ്രവർത്തകനെ അറസ്റ്റു ചെയ്യാൻ വീട്ടിലേക്ക് പൊലീസ് സംഘം ഇരച്ചെത്തി.
സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിലെ വിവരങ്ങൾ തേടി നോട്ടീസയച്ചു. അഭിഷേക് സുപ്രീം കോടതിയെ സമീപിച്ച് ഇടക്കാല ജാമ്യം നേടിയിരുന്നു. ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചപ്പോഴാണ് ,മാദ്ധ്യമ പ്രവർത്തകന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നതിനെ കോടതി ചോദ്യം ചെയ്‌തത്.
വാഹനം തട്ടിയ കേസിൽ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ പരിശോധിക്കുന്നതിന്റെ പ്രസക്തി എന്താണ്? മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ എന്തിന് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളിൽ വിശദീകരണം നൽകണം. ഇതിനകം വ്യക്‌തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിൽ അവ പരസ്യമാക്കരുതെന്നും കോടതി യു.പി പൊലീസിന് നിർദ്ദേശം നൽകി. ഏകപക്ഷീയ ഡിജിറ്റൽ നിരീക്ഷണം അനുവദിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. വിഷയം സെപ്‌തംബർ 15ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |