ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടി വേദിയിൽ പരിഭാഷകനായി തിളങ്ങി മലയാളി നയതന്ത്ര ഉദ്യോഗസ്ഥൻ സിദ്ധാർത്ഥ് ബാബു. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും കൈകോർത്തു നിൽക്കുന്ന ചിത്രത്തിൽ ഇദ്ദേഹത്തെ കാണാം. ഡൽഹി ഭാരത് മണ്ഡപത്തിലെ വേദിയിലേക്ക് മോദി ലോകനേതാക്കളെ സ്വീകരിച്ചപ്പോൾ, പശ്ചാത്തലത്തിൽ(ബാക്ഡ്രോപ്പ്) തെളിഞ്ഞത് രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിന്റെ തൂണുകളുള്ള ഇടനാഴിയായിരുന്നു.
അതേക്കുറിച്ച് ഷീ ജിൻപിംഗിനോട് മോദി വാചാലനായപ്പോൾ പരിഭാഷകനായതും സിദ്ധാർത്ഥാണ്. ഉച്ചകോടികളിലും മറ്റും മോദി രാഷ്ട്രത്തലവന്മാരുമായി സംസാരിക്കുമ്പോൾ പരിഭാഷക സ്ഥാനത്തുണ്ടാകും ഈ കൊച്ചി സ്വദേശി. 2016ലെ സിവിൽ സർവീസ് പരീക്ഷയിൽ 15ാം റാങ്ക് നേടി. 2017 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായി. ഐ.എ.എസ് എടുക്കാമായിരുന്നെങ്കിലും നയതന്ത്രത്തിലും ആഗോളവിഷയങ്ങളിലുമുള്ള താത്പര്യം കാരണം ഐ.എഫ്.എസ് തിരഞ്ഞെടുക്കുകയായിരുന്നു. ബീജിംഗിലും യു.എസിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിലെ യൂറോപ്പ്-യുറേഷ്യ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |