ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ നയത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സംസ്‌കാരശൂന്യവും മാന്യതയില്ലാത്തതുമാണെന്ന് അവർ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് എന്ന ഭരണഘടനാപദവിയുടെ മഹത്വം രാഹുൽഗാന്ധി നശിപ്പിച്ചെന്നും ബിജെപി ആരോപിച്ചു.
വ്യാഴാഴ്ച നടന്ന കോൺഗ്രസ് ദേശീയ കൺവെൻഷനിൽ സംസാരിക്കവെയാണ് രാഹുൽ പ്രധാനമന്ത്രിയുടെ വിദേശനയത്തെ പരിഹസിച്ചത്. വിദേശനയം എന്നത് മറ്റ് രാജ്യങ്ങളിലെ നേതാക്കളെ കെട്ടിപ്പിടിക്കുന്നതിൽ ഒതുങ്ങുന്നതാണെന്ന് പറഞ്ഞാണ് രാഹുൽ പ്രധാനമന്ത്രിയെ പരിഹസിച്ചത്. പരിഹാസരൂപേണ വേദിയിലുണ്ടായിരുന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ കെട്ടിപ്പിടിച്ച് കാണിക്കുകയും ചെയ്‌തു.
വിദേശ രാജ്യങ്ങളിലെ നേതാക്കളെ പ്രധാനമന്ത്രി കെട്ടിപ്പിടിക്കുന്നതിനെ പരാമർശിച്ചായിരുന്നു ഈ ആംഗ്യം. പ്രധാനമന്ത്രിയുടെ വിദേശനയം ഇത്തരം പ്രതീകാത്മക പ്രകടനങ്ങളിൽ ഒതുങ്ങുന്നുവെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ബിജെപി, ആർഎസ്എസ് നേതൃത്വത്തെ ജോക്കർമാരുടെ സംഘമെന്നും രാഹുൽ ആക്ഷേപിച്ചു.
രാഹുലിന്റെ ഇത്തരം പരാമർശങ്ങൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രഹ്‌ലാദ് ജോഷി രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് എപ്പോഴാണ് പക്വതയുണ്ടാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയെ നയിക്കാൻ പക്വമായ നേതൃത്വമാണ് ആവശ്യമെന്നും ഇത്തരം പ്രകടനങ്ങൾകൊണ്ട് കാര്യമില്ലെന്നും ജോഷി പറഞ്ഞു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനെ ജോക്കർമാരെന്നും കോമാളികളെന്നും വിളിക്കുന്നത് രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്‌മയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾ തിരഞ്ഞെടുത്ത നേതാവാണെന്നും കുടുംബപാരമ്പര്യത്തിലൂടെയോ വംശീയ രാഷ്‌ട്രീയത്തിലൂടെയോ അല്ല അദ്ദേഹം അധികാരത്തിലെത്തിയതെന്നും ജോഷി പറഞ്ഞു. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതിലൂടെ രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളെയാണ് അപമാനിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി. രാഹുൽ മാനസികമായി അസ്വസ്ഥനാണെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം മാന്യതയുടെ എല്ലാ പരിധികളും ലംഘിക്കുന്നതാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ആവശ്യമായ സഹായം ഉറപ്പാക്കാൻ സോണിയ ഗാന്ധി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ റീലുകൾക്കുവേണ്ടി വിലകുറഞ്ഞ പരാമർശങ്ങൾ നടത്തരുതെന്ന് ബിജെപി എംപി ബൻസുരി സ്വരാജും കുറ്റപ്പെടുത്തി.
BJP criticised Rahul Gandhi for mocking PM Narendra Modi’s foreign policy, accusing him of using indecent language and undermining the dignity of the Leader of Opposition. Union ministers and BJP leaders strongly condemned his remarks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |