SignIn
Kerala Kaumudi Online
Friday, 24 July 2026 12.53 PM IST

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കില്ല, പകരം വാങ്‌ചുകിന് രേഖാമൂലം ഉറപ്പുകൾ നൽകി കേന്ദ്രസർക്കാർ, പിന്നാലെ നിരാഹാരം നിർത്തി

sonam-wangchuk
സോനം വാങ്‌ചുക്കിനെ ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ കാണുന്നു

ന്യൂഡൽഹി: കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ആക്‌ടിവിസ്റ്റ് സോനം വാങ്‌ചുക് തന്റെ ദീർഘനാളായുള്ള നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യത്ത് നടക്കാനിടയുള്ള അക്രമസംഭവങ്ങളെ മുന്നിൽകണ്ടും പ്രധാന ആവശ്യങ്ങളിൽ സർക്കാരിൽ നിന്നും രേഖാമൂലം മറുപടി ലഭിച്ചതുമാണ് താൻ നിരാഹാരം അവസാനിപ്പിക്കാനിടയായ സാഹചര്യമെന്ന് സോനം പങ്കുവച്ച വീഡിയോയിൽ പറയുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേടിൽ പരിഹാരത്തിനായി നാല് പ്രധാന കാര്യങ്ങളാണ് സോനം വാങ്‌ചുക്കും കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യും മുന്നോട്ടുവച്ചത്. ഇതിൽ ചിലകാര്യങ്ങളിൽ അദ്ദേഹത്തിന് സർക്കാരിൽ നിന്നും രേഖാമൂലം ഉറപ്പ് ലഭിച്ചു. ഇവർ സർക്കാരിനോട് ആവശ്യപ്പെട്ട നാല് കാര്യങ്ങൾ ഇവയാണ്:

  • നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ധാർമ്മികമായ ചുമതലയേറ്റ് വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണം.
  • നീറ്റ് പരീക്ഷാപേപ്പർ ചോർച്ച കാരണം ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ നഷ്‌ടപരിഹാരം.
  • സമാധാനപരമായി സമരം ചെയ്‌തവർക്കെതിരെ അനാവശ്യമായി രജിസ്റ്റർ ചെയ്‌ത കേസുകളെല്ലാം പിൻവലിക്കണം. ജൂലായ് 20ന് നടന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുത്തവർക്ക് എതിരെ നിയമനടപടി പാടില്ല.
  • പരീക്ഷാ പേപ്പർ ചോർച്ചയുടെ കേസുകളിൽ സർക്കാർ ഉത്തരവാദിത്വമുണ്ടാകണം. വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.

സർക്കാരിൽ നിന്നും മറ്റ് പാർലമെന്റ് അംഗങ്ങളിൽ നിന്നും ചോദ്യപേപ്പർ ചോർച്ചയിൽ രേഖാമൂലം ഉറപ്പ് കിട്ടിയെന്നാണ് വാങ്‌ചുക് പറഞ്ഞത്. രാജ്യത്തിലെ തകർച്ചയിലായ പരീക്ഷാസമ്പ്രദായത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ നൽകിയ ഉറപ്പുകൾ ഇവയാണ്:

  • ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കോ, ജൂലായ് 20ന് പാർലമെന്റ് മാർച്ചിൽ പങ്കെടുത്തവർക്കോ എതിരെ നിയമനടപടി ഉണ്ടാകില്ല.
  • ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മരിച്ച 20ലധികം കുട്ടികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും.
  • ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന് ഉത്തരവാദിത്വമുണ്ടാകാനും സംഭവിച്ച കാര്യങ്ങളിൽ ഉത്തരവാദിത്വം ഉറപ്പാക്കാനും പാർലമെന്റിൽ വിഷയത്തിൽ വിശദമായ ചർച്ച നടത്തും.

ധ‌ർമ്മേന്ദ്ര പ്രധാന്റെ രാജിസംബന്ധിച്ച്?

'ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിന് എന്തുസംഭവിച്ചു എന്ന് നിങ്ങൾ തീർച്ചയായും ചോദിക്കും. ഇക്കാര്യത്തിൽ എനിക്ക് രണ്ട് അഭിപ്രായമുണ്ട്. ഞാൻ കൂടുതൽ ആഴ്‌ചകളിൽ നിരാഹാരം കിടന്നേക്കാം.അതുവഴി ഞാൻ മരിച്ചുപോകാം. ആയിരക്കണക്കിനുപേർ കഴിഞ്ഞ രണ്ടുമൂന്ന് ആഴ്‌ചകളായി എന്റെ ജീവൻ പ്രധാനമാണെന്ന് പറയുന്നുണ്ട്. പോരാട്ടം തുടരണമെങ്കിൽ ഞാൻ ജീവനോടെയിരിക്കണം. എന്നാൽ നമ്മളിത്‌ നേടിയെടുത്തില്ല എന്നും എനിക്ക് തോന്നുന്നില്ല. ധർമ്മേന്ദ്ര പ്രധാന്റെ രാജി സംബന്ധിച്ച് എന്റെ മനസിൽ തോന്നുന്നത് മറ്റൊരു തരത്തിലാണ്. അദ്ദേഹം രാജിവക്കുന്നില്ലെങ്കിൽ രാജി വയ്‌ക്കണ്ട. അത് നമ്മുടെ കുട്ടികളെ ബാധിക്കില്ല. അത് സർക്കാരിനെ തന്നെയാകും മോശമായി ബാധിക്കുക.'- വാങ്‌ചുക്ക് വീഡിയോയിൽ പറയുന്നു.

'അദ്ദേഹം രാജിവയ്‌ക്കണമായിരുന്നു. രാജി ഈ സംഭവിച്ച തകർച്ചയെയെല്ലാം മുമ്പേ തടഞ്ഞേനെ.ഇതല്ല എന്നെ സംബന്ധിച്ച് പ്രധാനകാര്യം. നമ്മുടെ കുട്ടികൾ നിയമനടപടിയിൽ കുടുങ്ങരുത്. ലഡാക്കിൽ നമ്മുടെ കുട്ടികളുടെ ഭാവി ഇങ്ങനെ കേസുകളിൽ തകരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇവിടെ അത്തരത്തിലൊന്നും സംഭവിക്കില്ല. അതിലെനിക്ക് സന്തോഷമുണ്ട്. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് വേണ്ടത്ര നഷ്‌ടപരിഹാരം കൊടുക്കും. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽ ഈ വിഷയത്തെ ചർച്ച ചെയ്യും. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഘടനാപരമായ മാറ്റത്തിന് അത് വഴിവയ്‌ക്കും. അതിലൂടെ നിയമനിർമ്മാണം കൊണ്ടുവരുമെന്നും ഉറപ്പ് ലഭിച്ചു. ഈ മുന്നേറ്റത്തിൽ പിന്തുണച്ചവർക്കെല്ലാം ഞാൻ നന്ദി പറയുകയാണ്.'- സോനം വാങ്‌ചുക് വീഡിയോയിൽ പറയുന്നു.

ജന്തർമന്ദറിലെ നിരാഹാര വേദിയിൽ നിന്ന് ജൂലായ് 18നാണ് വാങ്‌ചുകിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലായ് 23ന് സർക്കാരിന്റെ രേഖാമൂലം ഉറപ്പുമായി ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ പി നദ്‌ദ, ഡോ. ജിതേന്ദർ സിംഗ് എന്നിവർ ചർച്ചയ്‌ക്കെത്തിയ ശേഷമാണ് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചത്.

English Summary

Activist Sonam Wangchuk has decided to end his prolonged hunger strike following talks with the Central Government. In a video message, Wangchuk said he took the decision after receiving a written response from the government on his key demands and considering the possibility of unrest in the country. He stated that these developments prompted him to call off the fast.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHARMENDRA PRADHAN, SONAM WANGCHUK, HUNGER STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360