ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കാൻ തൂക്കുകയറിനുപകരം വിഷം കുത്തിവയ്ക്കൽ പോലെയുള്ള വേദന കുറഞ്ഞ മാർഗങ്ങൾ സ്വീകരിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. രാജ്യത്തെ വധശിക്ഷ തൂക്കുകയർ രീതിയിൽ തന്നെ തുടരുമെന്നും അതിന്റെ ഭരണഘടനാപരമായ പ്രാധാന്യം ഉയർത്തിക്കാട്ടി കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്.
ഈ വിഷയത്തിൽ മുമ്പ് പുറപ്പെടുവിച്ച മൂന്ന് വിധിന്യായങ്ങൾ വിശാല ബെഞ്ചിന് വിടണമെന്ന അപേക്ഷയും സുപ്രീം കോടതി തള്ളി. അഭിഭാഷകനായ ഋഷി മൽഹോത്രയാണ് ഹർജി സമർപ്പിച്ചത്. തൂക്കുകയറിന് ബദൽ മാർഗങ്ങളായി വിഷം കുത്തിവയ്പ്പ്, വെടിവയ്പ്പ്, വൈദ്യുതാഘാതമേൽപ്പിക്കൽ, വിഷപ്പുകയുള്ള മുറിയിൽ ഇരുത്തുക എന്നിവ പരിഗണിക്കണമെന്നാണ് ഹർജി ആവശ്യപ്പെട്ടിരുന്നത്. ഇത്തരം മാർഗങ്ങളിലൂടെ മിനിട്ടുകൾക്കുള്ളിൽതന്നെ മരണം സംഭവിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തൂക്കുകയർ കഠിനമായ വേദനയുളവാക്കുന്നതും മനുഷ്യത്വരഹിതവും ക്രൂരതയുമാണ്. തൂക്കുകയർ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണം. അന്തസോടെയുള്ള മരണം മൗലികാവകാശമായി കണക്കാക്കണം. തൂക്കുകയറിൽ മരണപ്പെടുന്നതിന് 40 മിനിട്ടുകളെടുക്കും. വെടിവയ്പ്പ്, വിഷം കുത്തിവയ്ക്കൽ എന്നിവയിൽ അഞ്ചുമിനിട്ടിൽ മരണം സംഭവിക്കും. ഏറ്റവും കുറവ് വേദന അനുഭവപ്പെടുന്ന രീതിയിൽ വധശിക്ഷ നടപ്പാക്കണമെന്ന് യുഎൻ പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും അഭിഭാഷകൻ ഹർജിയിൽ പറഞ്ഞിരുന്നു.
തൂക്കുകയറിന്റെ ബദൽ മാർഗങ്ങൾ സംബന്ധിച്ച ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുകയാണെങ്കിൽ ഭാവിയിൽ ഇതിനെക്കുറിച്ച് പരിശോധിക്കാമെന്ന് കോടതി പറഞ്ഞു. സമഗ്രമായ അവലോകനം നടത്താൻ കേന്ദ്ര സർക്കാരിന് താൽപ്പര്യമുണ്ടെങ്കിൽ വിദഗ്ദ്ധ സമിതി രൂപീകരിക്കാമെന്നും കോടതി പറഞ്ഞു.
The Supreme Court rejected a petition advocating for less painful execution methods, such as lethal injection, to replace hanging by rope. A bench comprising Justices Vikram Nath and Sandeep Mehta affirmed that execution by hanging will continue, citing its constitutional validity. The court, however, expressed openness to review if scientific evidence for alternatives is presented.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |